ബെംഗളൂരു: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി നഗരത്തിലെ ശാന്തിനഗർ ബസ് സ്റ്റാൻഡിലും കലാസിപാളയത്തും കേരള ആർ.ടി.സി.യുടെ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ തുടങ്ങി. നഗരത്തിലെ മലയാളി യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സഫലമായത്. നിലിവിൽ മെജസ്റ്റിക് ബസ് സ്റ്റാൻഡിലും സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലുമാണ് റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത്.

നഗരത്തിലുള്ളവർക്ക് കൂടുതൽ സൗകര്യമാകുന്നതും അതേസമയം കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സി.യിലേക്ക് ആകർഷിക്കാനും റിസർവേഷൻകൗണ്ടർ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. റിസർവേഷൻ സംവിധാനം പരിഷ്‌കരിച്ചതിലൂടെ ബസ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽഫോൺവഴി ലഭിച്ചു തുടങ്ങുമെന്നും കേരള ആർ.ടി.സി. മാനേജിങ് ഡയറക്ടർ ആന്റണിചാക്കോ പറഞ്ഞു.
ഉടൻ തന്നെ മലബാർ ഭാഗത്തേക്കുള്ള കേരള ആർ.ടി.സിയുടെ ബസ്സുകൾ ശാന്തി നഗർ ബസ് സ്റ്റാൻഡിലെത്തും. ഇതിനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. നിലവിൽ സേലം വഴി തെക്കൻകേരളത്തിലേക്കുള്ള ഒമ്പത് ബസ്സുകൾ ശാന്തിനഗർ ബസ് സ്റ്റാൻഡിലെത്തുന്നുണ്ട്.

മലബാർ ഭാഗത്തേക്കുള്ള 25 സർവീസുകൾ ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കാനാണ് പദ്ധതി. ഇതിനുള്ള അനുവാദം അടുത്തുതന്നെ കർണാടകത്തിൽ നിന്ന് ലഭിക്കും. ഇതോടൊപ്പം ടിക്കറ്റ് റിസർവേഷൻകൗണ്ടർ ആരംഭിച്ച കലാസിപാളയത്തും മഡിവാളയിലും കേരള ആർ.ടി.സി. ബസ്സുകൾക്ക് പിക്കപ്പ് പോയന്റുകൾ അനുവദിക്കാനും തിരുമാനമുണ്ട്. കേരള ആർ.ടി.സിയിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറപ്പുനൽകി.

കേരള ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആന്റണി ചാക്കോ, കർണാടക ആർ.ടി.സി മാനേജിങ് ഡയറക്ടർ രാജേന്ദ്രകുമാർ കട്ടാരിയ, കേരള ആർ.ടി.സി ഡയറക്ടർ സണ്ണിതോമസ്, എക്‌സിക്യൂട്ടീവ് ഡയറകടർ പി.എം. ഷറഫ് മുഹമ്മദ്, മറ്റ് ഉന്നതഉദ്യോഗസ്ഥർ, കൗൺസിലർ എ.ബി. ഖാദർഹാജി, കേരളസമാജം പ്രസിഡന്റ് സി. പി. രാധാകൃഷ്ണൻ, സെക്രട്ടറി റജികുമാർ എന്നിവർ സംസാരിച്ചു.