തിരുവനന്തപുരം: കെടിഡിഎഫ്‌സിയിൽ നിന്ന് പണം തട്ടാൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച കേസിലെ ആരോപണ വിധേയൻ മറ്റൊരു മാവുങ്കലോ? ഇയാളുടെ എൽഎൽബി ബിരുദത്തിലും സംശയങ്ങൾ. ഇതു സംബന്ധിച്ച പരാതി ബാർ കൗൺസിലിന്റെ പരിഗണനയിലാണ്. തിരുവനന്തപുരത്തെ പൊതു പ്രവർത്തകയാണ് പരാതിയുമായി രംഗത്തുള്ളത്. കേശവദാസപുരത്തെ ഇവരുടെ സ്ഥലം വാടകയ്ക്ക് എടുത്ത ശേഷം ഇയാൾ ഒഴിഞ്ഞു കൊടുത്തിട്ടില്ലെന്നും പരാതിയുണ്ട്. മോൻസൺ മാവുങ്കലിനെ പോലെ നിരവധി ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഈ ബന്ധത്തിന്റെ മറവിലാണ് കെടിഡിഎഫ്‌സിയിൽ നിന്ന് പണം തട്ടാൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് കൈക്കലാക്കിയതെന്നാണ് സംശയം.

കേന്ദ്ര ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വ്യാജ ഉത്തരവടക്കമുള്ള രേഖകൾ ഐബി ശേഖരിച്ചു. പണം തട്ടാൻ ഉപയോഗിച്ച വ്യാജ രേഖ അടക്കം കെടിഡിഎഫ്‌സി എംഡി ബി അശോക് ഡിജിപിക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇക്കാര്യത്തിൽ ആദ്യ വിശദ റിപ്പോർട്ട് നൽകിയത് മറുനാടൻ മലയാളിയാണ്. പാലോടുകാരനായ ചായക്കടക്കാരന്റെ മകനാണ് പ്രതിക്കൂട്ടിലുള്ള സലിം. ഇദ്ദേഹത്തിന്റെ സ്വത്തിലും മറ്റും എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും ഉടൻ തുടങ്ങും. രാഷ്ട്രപതിക്കും ഡിക്രിയിൽ പരാതി നൽകാനാണ് തീരുമാനം. ഏറെ സങ്കീർണ്ണ സാഹചര്യങ്ങളിലാണ് പ്രസിഡന്റ് ഡിക്രി പുറത്തിറക്കാറുള്ളത്.

കാശ്മീരിൽ 370-ാം വകുപ്പ് നടപ്പാനും മറ്റും പ്രസിഡന്റിന്റെ പ്രത്യേക അധികാരത്തിലുള്ള ഡിക്രിയാണ് ഉപയോഗിച്ചത്. വധശിക്ഷ പ്രതീക്ഷിച്ച് കിടക്കുന്ന കുറ്റവാളികളുടെ ദയാഹർജിയിൽ ഇറങ്ങുന്നതും ഡിക്രിയാണ്. ഇങ്ങനെ രാഷ്ട്രപതി ഡിക്രി ഇറക്കിയാൽ അത് നടപ്പാക്കാൻ എല്ലാ ഭരണകൂടവും ബാധ്യസ്ഥമാണ്. ഇതിന് ഏറെ നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാത്ത ഡിക്രിയാണ് സിലം കബീറിന് വേണ്ടി കെടിഡിഎഫ് സിയിൽ എത്തിയത്. ഔദ്യോഗിക ചാനലിലൂടെയാണ് ഇതെല്ലാം കെടിഡിഎഫ് സി എം ബി അശോകിന് കിട്ടിയതെന്നതും ഞെട്ടിക്കുന്നതാണ്.

ജില്ലാ കളക്ടറുടെ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫിസീലും എല്ലാം ഈ ഡിക്രി എത്തേണ്ടതുണ്ട്. അങ്ങനെ കൈമാറിയാണ് കെടിഡിഎഫ് സിയിൽ എത്തിയത്. വ്യവസായിയായ സലിം കബീർ കെടിഡിഎഫ്‌സിയിൽ നിന്ന് 10 കോടി വായ്പയെടുത്തിരുന്നു. പലിശ സഹിതം സലീം 11 കോടിയിലധികം തിരിച്ചടച്ചു. പലിശ നിരക്ക് കൂട്ടി തന്നിൽ നിന്ന് കൂടുതൽ തുക പിടിച്ചുവെന്നായിരുന്നു സലിമിന്റെ പരാതി. അധികമായി പിടിച്ച പണം തിരികെ നൽകണമെന്ന് രാഷ്ട്രപതി ഉത്തരവിട്ടതിന്റെ രേഖകളാണ് കെടിഡിഎഫ്‌സി എംഡിയായ ഡോ.അശോകിന് കിട്ടിയത്. രാംനാഥ് ഗോവിന്ദിന്റെ പേരിലുള്ള ഈ ഉത്തരവിൽ പറയുന്നത് 50 ദിവസത്തിനുള്ളിൽ തുക തിരികെ നൽകണമെന്നാണ്.

കേന്ദ്രസർക്കാരിന്റെ പരാതി പരിഹാര സെൽവഴി പൊതുജനങ്ങൾക്ക് പരാതി നൽകാം, രാഷ്ട്രപതിക്കും പരാതികൾ അയക്കാം. പക്ഷെ ആ പരാതികൾ പരിശോധനക്കായി സംസ്ഥാന സർക്കാരിന് അയക്കുകയാണ് ചട്ടം. സംസ്ഥാന സർക്കാർ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശദീകരണം വാങ്ങിയ ശേഷം മറുപടി നൽകുകയാണ് രീതി. എന്നാൽ ഈ ഉത്തരവിൽ രാഷ്ട്രപതി നേരിട്ട് കെടിഡിഎഫ്‌സിക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. കഴിഞ്ഞ മാസം 14ന് നൽകിയ അപേക്ഷയിൽ അന്നു തന്നെ രാഷ്ട്രപതിയുടെ ഓഫീസ് തീരുമാനവും എടുത്തിരിക്കുന്നു. ഇതെല്ലാം ദുരൂഹമായി എംഡിക്ക് തോന്നി.

ഇതോടെ വ്യാജ ഉത്തരവാണെന്നും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഡി ഡിജിപിക്ക് കത്ത് നൽകിയതോടെ സലിം തുടർനപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കെടിഡിഎഫ്‌സിക്ക് കത്ത് നൽകി. കണ്ണൂരുള്ള പിപിഎം അഷറഫെന്ന അഭിഭാഷകനാണ് രാഷ്ട്രപതിയുടെ ഉത്തരവ് നൽകിയതെന്നും വഞ്ചിക്കപ്പെട്ടതാണെന്നും കാണിച്ച് സലീമും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇതെന്ന വാദവും ശക്തമാണ്. എന്നാൽ നിരവധി രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള സലിമിന് പൊലീസിലും ഉന്നത ബന്ധങ്ങളുണ്ട്.

പല കേസിലും സലിമിന് വേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒരുമിക്കാറുണ്ട്. ഹൈന്ദവ നേതാക്കളെ പോലും കൈയിലെടുത്താണ് മുമ്പോട്ട് പോക്ക്. നെയ്യാറ്റിൻകരയ്ക്ക് അടുത്ത ക്വാറിയിലെ പ്രശ്‌നങ്ങൾ തീർക്കാൻ ബിജെപി നേതാക്കൾ ഇടപെട്ടുവെന്നും സൂചനയുണ്ട്.