തിരുവനന്തപുരം: ഡിലിറ്റ് വിഷയത്തിൽ വൈസ് ചാൻസലർ പ്രൊഫ. വി.പി.മഹാദേവൻ പിള്ളയെ പിന്തുണച്ച് കേരള സർവകലാശാല സിൻഡിക്കേറ്റ്. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള നിർദ്ദേശം വിസി സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തിരുന്നു. പ്രോട്ടോകോൾ പ്രശ്നം ഉള്ളുകൊണ്ടാണ് എതിർത്തത്. ഇക്കാര്യത്തിൽ വിവാദത്തിനോ തർക്കത്തിനോ ഇല്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി

ചാനസലറുമായി യോജിച്ചു മുന്നോട്ടു പോകണമെന്നും ഇന്ന് ചേർന്ന സ്പെഷ്യൽ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. ഡി ലിറ്റ് സാങ്കേതിക പ്രശ്‌നങ്ങളും പ്രോട്ടോകോൾ പ്രശ്‌നങ്ങളുമാണ് ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്തത്.നേരത്തെ ഡിലിറ്റ് വിഷയത്തിൽ വിസി നൽകിയ കത്തിനെ ഗവർണർ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ഗവർണർക്ക് നൽകിയ കത്ത് സമ്മർദ്ദം കൊണ്ട് എഴുതിയതെന്ന് സമ്മതിച്ച് കേരള വിസി ഇന്നലെ പ്രസ്താവനയും ഇറക്കി. തർക്കം തുടരുന്നതിനിടെ കേരള വിസിയെ താൻ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി. വിസിയുടെ കത്തിലെ ഭാഷയാണ് താൻ പരാമർശിച്ചത്.

ആരിൽ നിന്നാണ് സമ്മർദ്ദമുണ്ടായതെന്ന് വിസി ആണ് വ്യക്തമാക്കേണ്ടത്. ചാൻസലർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എങ്ങനെയാണ് സമ്മർദ്ദമാകുകയെന്നും ഗവർണർ ചോദിച്ചു. സർക്കാർ നൽകിയ കത്തിൽ തൃപ്തനാണെന്നും ചാൻസിലർ പദവിയിൽ താൻ തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഗവർണർ പറഞ്ഞു. ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ തീർക്കാൻ പ്രതിപക്ഷം തന്നെ ഉപയോഗിക്കുന്നുവെന്നും ഗവർണർ വിമർശിച്ചു.

പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ടെന്നും ഗവർണർ പറഞ്ഞു. സർക്കാർ നൽകിയ കത്തിൽ തൃപ്തിയുണ്ട്. ചാൻസലർ സ്ഥാനത്ത് തുടരണമോയെന്നതിൽ സമയം എടുത്ത് മാത്രമേ തീരുമാനം എടുക്കുവെന്നും ഗവർണർ പറഞ്ഞു. കത്തിനെതിരെ ഗവർണർ നടത്തിയ അതിരൂക്ഷ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി വി പി മഹാദേവൻ പിള്ള ഇന്നലെ രംഗത്തെത്തിയിരുന്നു. മനസ് പതറുമ്പോൾ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ പരമാവധി ജാഗരൂകനാണെന്നും വിസി ഇന്നലെ വിശദീകരിച്ചു.

അതേസമയം രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വിഷയത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിഷയം ഗവർണറും വിസിയും തമ്മിൽ പരിഹരിക്കട്ടെ എന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. സർക്കാരിന് അതിൽ കക്ഷി ചേരേണ്ട കാര്യമില്ല. ഗവർണർ പറഞ്ഞതിന്റെ വിശദാംശങ്ങൾ അവരോട് ചോദിക്കണം. തനിക്ക് അറിയില്ല. സർക്കാർ ഒരു നിർദ്ദേശവും വിസിക്ക് നൽകിയിട്ടില്ല. സർവകലാശാലയെ നേട്ടങ്ങളിലേക്ക് നയിച്ച ആളാണ് മഹാദേവൻ പിള്ള. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ ആണ് കേരള വിസി. അങ്ങനെയുള്ള വിസിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഡി ലിറ്റ് വിവാദത്തിൽ വിസിയുടെ ആശയവിനിമയം സർക്കാർ അറിഞ്ഞിട്ടില്ല എന്നും ആർ ബിന്ദു പറഞ്ഞിരുന്നു.