കോട്ടയം: കോവിഡ് സെന്ററിലേക്ക് നേഴ്‌സുമായി വരുന്ന വാഹനം. കൊടും കാടിന് നടവിൽ ലോക്ഡൗൺ കാലത്ത് പഞ്ചർ. ആകെ വിഷമിച്ച ഡ്രൈവറും നേഴ്‌സുമാരും. അതിവേഗതയിൽ ഓടിച്ചു പോയ വാഹനങ്ങൾ. ഒടുവിൽ രക്ഷകരായി അവർ എത്തി. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ സഹായികളായപ്പോൾ അതൊരു നന്മയുടെ കഥയായി. കാട്ടിൽ അകപ്പെട്ടവർക്ക് ആശ്വാസമായ ഹീറോകൾ.

മോട്ടോർ വാഹന വകുപ്പിലെ ഇടുക്കി സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ അജയൻ ടിജെയും രാംദേവ് പിആർ ആണ് ഈ സംഭവത്തിലെ താരങ്ങൾ. കോട്ടയം രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ ഗ്രീൻ വാലി ഡെവലപ്‌മെന്റ് സൊസൈറ്റി തടിയംപാട് കോവിഡ് കെയർ സെന്റർ ആരംഭിച്ചിരുന്നു. ഈ സെന്റ് റിലേക്കുള്ള നേഴ്‌സ് മാരെ തൊടുപുഴയിൽ നിന്ന് കൊണ്ടുവരാനായിരുന്നു ജസ്റ്റിന്റെ യാത്ര. 

നേഴ്‌സുമാരുമായി വന്ന ക്വാളീസ് കാറിന്റെ ടയർ കുളമാവ് - വനമധ്യത്തിൽ പഞ്ചറായി. പരിചയമില്ലാത്ത വാഹനമായതുകൊണ്ട് എത്ര ശ്രമിച്ചിട്ടും ടയർ മാറ്റാൻ പറ്റിയില്ല. ലോക് ഡൗൺ കാരണം വാഹനങ്ങളൊന്നും തന്നെ അതുവഴി വന്നുമില്ല. കടന്നു പോയ അപൂർവം വാഹനങ്ങൾ നിറുത്തിയതുമില്ല .ആകെ വിഷമിച്ചു നിന്ന സമയത്താണ് ഇവർക്ക് മുമ്പിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത്. വഴിയിൽ വണ്ടി കിടക്കുന്നത് കണ്ട് അവർ നിർത്തി.

എംവിഡി ഇടുക്കി സ്‌ക്യാഡിലെ അജയൻ ടിജെ , രാംദേവ് പിആർ എന്നിവരായിരുന്നു ആ വഴി വന്നത്. കാര്യമറിഞ്ഞ അവർ വളരെ കഷ്ടപെട്ട് ക്വാളീസിന്റ അടിയിൽ കയറി കിടന്ന് യൂണിഫോമിൽ പറ്റിയ ചെളി കാര്യമാക്കാതെ ആരെന്നു പോലും അറിയാത്ത ഞങ്ങൾക്കു വേണ്ടി കഷ്ടപ്പെട്ട് ടയർ ഇട്ടു തന്നുവെന്ന് നേഴ്‌സുമാരുമായി വന്ന ജസ്റ്റിൻ പറയുന്നു.

സ്ഥാനത്തും അസ്ഥാനത്തും നാം പലപ്പോഴും ഗവർമെന്റ് ഉദ്യോഗസ്ഥരെ വിമർശിക്കാറുണ്ട് . ഇതു പോലെ നന്മ ചെയുന്ന ഉദ്ധോഗസ്ഥരെയും നമ്മൾ സമൂഹത്തിനു മുൻപിൽ കാണിക്കണമെന്ന് ജസ്റ്റിൻ പറയുന്നു. ഏവർക്കും നന്മപ്രവർത്തികൾ ചെയ്യാനുള്ള ആവേശമാണ് ഇത്തരം ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറയുന്നു.