ഹരിദ്വാർ: ഹരിദ്വാറിൽ കുംഭമേളയുടെ ഭാഗമായിരുന്ന സന്യാസി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചികിത്സ തേടി പ്രദേശത്തെ ആശുപത്രികളെ സമീപിച്ചെങ്കിലും ഐ.സി.യു ബെഡുകൾ ഒഴിവില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നാണ് ഉയർന്നിരിക്കുന്ന പരാതി. റിഷികേഷ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗവ. ഡൂൺ മെഡിക്കൽ കോളജ് എന്നിവയാണ് മടക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബായ്‌രാഗി അഘാഡ കോവിഡ് കെയർ സെന്ററിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. സ്ഥിതി ഗുരുതരമായതോടെ ബാബ ബർഫാനി കോവിഡ് സെന്ററിലേക്ക് മാറ്റി. അതിഗുരുതരാവസ്ഥയിൽ ആദ്യം ഋഷികേഷ് എയിംസിലേക്കും പിന്നീട് ജി.ഡി.എം.സിയിലേക്കും എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു. വീണ്ടും കോവിഡ് കെയർ സെന്ററിലേക്ക് തിരികെയെത്തിച്ച സന്യാസി അവിടെ വെച്ച് മരണത്തിന് കീഴടങ്ങി. എയിംസിൽ 180ഉം ജി.ഡി.എം.സിയിൽ 50ഉം ഐ.സി.യു ബെഡുകളാണുണ്ടായിരുന്നത്. എല്ലാറ്റിലും രോഗികളുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

കുംഭമേള നടന്ന ഉത്തരാഖണ്ഡിൽ സ്ഥിതി പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ പട്ടണങ്ങളിൽ ഉച്ചക്കു ശേഷം കടകൾ അടച്ചിടാൻ നിർദ്ദേശം നൽകി. സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും ഉത്തരവുണ്ട്.