തിരുവനന്തപുരം: പ്രോട്ടോക്കോൾ ലംഘിച്ചും നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് ജനദ്രോഹവും വെല്ലുവിളിയും: കുമ്മനം രാജശേഖരൻ

പ്രോട്ടോക്കോൾ ലംഘിച്ചും നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് ജനദ്രോഹവും വെല്ലുവിളിയുംമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ ഫെയിസ്ബൂക് പോസ്റ്റിന്റെ പൂർണ്ണ രൂപം :-

വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് ട്രിപ്പിൾ ലോക്ക്ഡൗണിനോട് ജനങ്ങൾ സഹകരിക്കുമ്പോൾ, അതൊന്നും വകവെക്കാതെ പ്രോട്ടോക്കോൾ ലംഘിച്ചും നൂറുകണക്കിന് ആൾക്കാരെ പങ്കെടുപ്പിച്ചും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് കടുത്ത ജനദ്രോഹവും വെല്ലുവിളിയുമാണ്.

ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധത പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ്, നഗ്‌നമായ നിയമലംഘനത്തിന്റെ വിളംബരമായി മാറുന്നത് അക്ഷന്തവ്യമായ അപരാധമാണ്.ലോക്ഡൗണിന്റെ കാർക്കശ്യവും പിരിമുറുക്കവും മൂലം ജനങ്ങൾ വല്ലാതെ വലയുന്ന സന്ദർഭമാണിത്. സാമ്പത്തിക നഷ്ടവും തൊഴിൽ നിഷേധവും മൂലമുള്ള പ്രതിസന്ധികളും പ്രയാസങ്ങളും അവർ ക്ഷമയോടെ സഹിക്കുന്നു. ജനങ്ങൾ ഒരു വശത്ത് അച്ചടക്കത്തോടെ പ്രോട്ടോക്കോൾ പാലിക്കുമ്പോൾ അതിനെല്ലാം ആഹ്വാനം ചെയ്തും നിയമങ്ങൾ ഉണ്ടാക്കിയും ഭരണസിരാകേന്ദ്രത്തിൽ അധികാരം കയ്യാളുന്നവർ പരസ്യമായി അത് ലംഘിക്കുകയാണ്. തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.നിയമത്തിന്റെ സംരക്ഷകർ ലംഘകരായിമാറുന്ന കാഴ്ച വേദനാജനകമാണ്.

രാജ്ഭവനിൽ ചടങ്ങ് നടത്തുന്നതിനും ഓൺലൈനിലൂടെ ജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കുന്നതിനും വേണ്ട സംവിധാനങ്ങൾ ഒരുക്കാവുന്നതേയുള്ളു. ഈ വൈകിയ വേളയിലെങ്കിലും തീരുമാനം പുനഃപരിശോധിക്കണം. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ എല്ലാവിധ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ അധികൃതർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.