തിരുവനന്തപുരം: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ 'കുറുപ്പ്' . നവംബർ 12നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.കുറുപ്പിന്റെ ഓൺലൈൻ ബുക്കിങ് ഇന്നലെ ആരംഭിച്ചിരുന്നു.ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്ക് അകം നിരവധി ഷോകളാണ് ഹൗസ്ഫുള്ളായത്. അതിനാൽ തന്നെ കൂടുതൽ ഷോകൾ തിയറ്ററുകളിൽ ആരംഭിച്ചിരിക്കുകയാണ്.

മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങൾക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തിയറ്ററുകൾ എത്തുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് തിയേറ്ററുകളിൽ ബുക്കിങ് ഹൗസ്ഫുൾ ആയതോടെ കൂടുതൽ ഷോകൾ ഉൾപ്പെടുത്തി. കൊവിഡിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തീയറ്റർ ഉടമകൾ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ചിത്രത്തിലെ 'പകലിരവുകൾ' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവർക്കും തിയറ്ററുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകർ എത്തുമെന്നാണ് പ്രതീക്ഷ.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.