തൃശ്ശൂർ: കുതിരാനിലെ ഗതാഗത കുരുക്കിന് അടക്കം ഒടുവിൽ പരിഹാരമാകുന്നു. തുരങ്കത്തിലെ ഒരു ടണൽ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗത്തിൽ തീരുമാനം. മൺസൂൺ കാലമാണെങ്കിലും തടസമില്ലാതെ നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തുരങ്കനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഒരു പതിറ്റാണ്ടായി നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന മണ്ണുത്തിവടക്കുഞ്ചേരി ദേശീയപാതയ്ക്ക് ശാപമോക്ഷം നൽകുന്ന തീരുമാനമാണ് ഇന്ന് അവലോകനയോഗത്തിലുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് നിർമ്മാണപ്രവർത്തനങ്ങളെല്ലാം അതിന് മുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു. ഗതാഗതം തുടങ്ങാനാവശ്യമായ അനുമതികളെല്ലാം നേടിയെടുക്കണം.

മന്ത്രിമാരായ കെ.രാധാകൃഷ്ൺ, കെ.രാജൻ, പി.എ മുഹമ്മദ് റിയാസ്, ആർ.ബിന്ദു എന്നിവരും ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി, മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു.

തുരങ്കം ഉടൻ തുറക്കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ യാഥാർഥ്യമാകുന്നില്ലെന്ന് കാണിച്ച് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ. രാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെത്തുടർന്നാണ് പണി വേഗം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ തൃശൂർ - പാലക്കാട് റൂട്ടിൽയാത്രാക്ലേശം രൂക്ഷമാണ്. മഴക്കാലത്ത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് കുതിരാനിൽ രൂപപ്പെടാറുണ്ട്.