മലപ്പുറം: മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണത്തിനായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡും മലഞ്ചരി പൊലീസും ചേർന്ന് പിടികൂടി. മഞ്ചേരി മുട്ടിപ്പാലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മഞ്ചേരി സ്വദേശികളായ ആറുപേരെയാണ് കൊണ്ടോട്ടിയിലും മേലാറ്റൂരിൽ നിന്നുമായി ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്. ഇവരിൽ നിന്നാണ് പാലക്കാട് സ്വദേശിയായ ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ രണ്ടാഴ്ചയോളമായി രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

2010 ലെ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിൽ പിടിക്കപ്പെട്ട് ഒരുവർഷത്തോളം ജയിലിൽ കിടന്ന പ്രതി ജാമ്യത്തിലിറങ്ങി വിജാരണ നടപടികൾ നേരിടുകയാണ്. ഇതോടെ 70 കിലോയോളം കഞ്ചാവാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് ഒന്നര മാസത്തിനിടയിൽ ജില്ലയിൽ നിന്നും പിടിച്ചെടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പി: പി. ഷംസിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി ഇൻസ്പക്ടർ കെ.പി അഭിലാഷ്, എസ്‌ഐ ഉമ്മർ മേമന എന്നിവരുടെ നേതൃത്വത്തിൽ 'ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ് എന്നിവർക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിൻ, ഹരിലാൽ, സലീം എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.