കോഴിക്കോട്: കുറ്റ്യാടിയിലെ വിപ്ലവം സിപിഎമ്മിന് തലവേദനയാകും. സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിനു (എം) വിട്ടുനൽകിയതിനെതിരെയുള്ള പ്രതിഷേധം കുറ്റ്യാടിക്കു പുറമേ നാദാപുരം, വടകര മണ്ഡലങ്ങളിലും മുന്നണിയുടെ ജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ സിപിഎം. വടകരയിൽ ആർഎംപി ഇഫക്ടും വെല്ലുവിളിയാകും. ഇവിടെ എൽജെഡിയാണ് മത്സരിക്കുന്നത്. സിറ്റിങ് എംഎൽഎയായ സികെ നാണു കടുത്ത നിരാശയിലും. ഇതെല്ലാം കുറ്റ്യാടി വിപ്ലവത്തിനൊപ്പം വെല്ലുവിളി കൂട്ടും.

ആലപ്പുഴയിലും സിപിഎം പ്രതിസന്ധിയിലാണ്. ജി സുധാകരനും തോമസ് ഐസക്കിനും സീറ്റ് നൽകാത്തതാണ് പ്രശ്‌നത്തിന് കാരണം. രണ്ട് വിഭാഗവും പരസ്യമായി പോരിനില്ല. എന്നാൽ ആലപ്പുഴയിലെ സിപിഎം രാഷ്ട്രീയം അടിത്തട്ടിൽ ഇളകി മറിയുകാണ്. റാന്നിയിൽ രാജു എബ്രഹാമിന് സീറ്റ് നിഷേധിച്ചതും വിവാദത്തിലാണ്. പത്തനംതിട്ടിയിലും പ്രശ്‌നമുണ്ട്. പിവറവത്ത് സിന്ധു മോൾ ജേക്കബ് എങ്ങനെ കേരളാ കോൺഗ്രസുകാരിയായെന്ന് സിപിഎം അണികൾ ചോദിക്കുന്നു. കേരളാ കോൺഗ്രസുമായുള്ള സിപിഎം നേതൃത്വത്തിന്റെ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഇതിൽ പ്രതിഫലിക്കുന്നത്.

കണ്ണൂരിൽ പി ജയരാജന് സീറ്റ് കൊടുത്തില്ല. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനെ ഒതുക്കിയതും ചർച്ചയാണ്. ഇത് തിരുവനന്തപുരത്തും പ്രതിഫലിച്ചേക്കും. കൊല്ലത്ത് പികെ ഗുരുദാസനെ അനുകൂലിക്കുന്നവരും എറണാകുളത്ത് എസ് ശർമ്മാ വിഭാഗവും പ്രശ്‌നത്തിലാണ്. മലപ്പുറത്ത് പൊന്നാനി വിപ്ലവവും പൂർണ്ണമായും അവസാനിച്ചിട്ടില്ല. ഇങ്ങനെ സീറ്റ് വിഭജനത്തിലേകും സീറ്റ് അനുവദിക്കലിലേയും പ്രശ്‌നങ്ങൾ സിപിഎമ്മിന് തലവേദനയാണ്. ഇതിൽ കോഴിക്കോട്ട് കരുതലോടെ ഇടപെടാനാണ് നേതൃത്വത്തിന്റെ നീക്കം.

കോഴിക്കോട് പരസ്യമായി തന്നെ എതിർപ്പ് ശ്ക്തമാണ്. ശക്തികേന്ദ്രമായ വടകര താലൂക്കിലെ 3 മണ്ഡലങ്ങളിലും സിപിഎമ്മിനു സ്ഥാനാർത്ഥികളില്ലാത്തതിലും പ്രവർത്തകരിൽ അമർഷമുണ്ട്. വടകരയിൽ എൽജെഡിയും നാദാപുരത്ത് സിപിഐയും കുറ്റ്യാടിയിൽ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഇതാണ് പ്രതിഷേധം ആളിക്കത്താൻ കാരണം. പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായ സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ കീഴിൽ നാദാപുരം മണ്ഡലത്തിന്റെ ഭാഗമായ 4 പഞ്ചായത്തുകളുണ്ട്. കുറ്റ്യാടി മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ വടകര ഏരിയ കമ്മിറ്റിക്കു കീഴിലുമാണ്.

കുറ്റ്യാടി സീറ്റ് സിപിഎം തന്നെ ഏറ്റെടുക്കണമെന്നു സിപിഐ ജില്ലാ നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടതിനു പിന്നിൽ സിപിഐ മത്സരിക്കുന്ന നാദാപുരത്ത് കുറ്റ്യാടി ഇഫക്ട് ബാധിക്കുമോ എന്ന ആശങ്കയാണ്. ഇതിൽ വസ്തുതയും ഉണ്ട്. കഴിഞ്ഞ തവണ 1157 വോട്ടിന് സിപിഎം സ്ഥാനാർത്ഥി കെ.കെ.ലതിക പരാജയപ്പെട്ട മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേരത്തേ ആരംഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ നേതാവിനോട് സിപിഎം നേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു. ഇതോടെ സീറ്റ് കേരളാ കോൺഗ്രസിനായി.

കെ.പി.കുഞ്ഞമ്മദ്കുട്ടി അംഗമായ കുന്നുമ്മൽ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുന്ന മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകൾ നാദാപുരം മണ്ഡലത്തിലാണ്. കുന്നുമ്മൽ ഏരിയയിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ നാദാപുരത്തു മത്സരിക്കുന്ന സിപിഐ ഭയപ്പെടുന്നത് ഈ കാരണത്താലാണ്. കുറ്റ്യാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന പുറമേരി പഞ്ചായത്ത് നാദാപുരം ഏരിയ കമ്മിറ്റിക്കു കീഴിലുമാണ്. കുറ്റ്യാടി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നാലും വടകര ഏരിയ കമ്മിറ്റിക്കു കീഴിലാണ്. ഇതെല്ലാം പ്രതിസന്ധിയിലാണ്.

പാലക്കാട്ടെ തരൂരിൽ മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. എന്നാൽ എതിർപ്പുകാരണം നീക്കം ഉപേക്ഷിച്ചു. എന്നാൽ ഇവിടെ ഇപ്പോഴും പ്രശ്‌നമുണ്ട്.