തൊടുപുഴ: പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീർ ചിത്രമായി മാറിയ കൂുവിയെന്ന നായയെ സേനയുടെ ഭാഗമാക്കുന്നതിലും പൊലീസിലെ ജാതി തിരിവ്. ഉന്നതകുലജാതരായ നായകൾ മാത്രമുള്ള സേനയിൽ നാടൻ പട്ടിയെ എടുക്കുന്നതിലാണ് പൊലീസ് സേനയിൽ ആശങ്ക. കേരള പൊലീസിന്റെ ഭാഗമാകുന്നതിനായി കൂവി പരിശീലനങ്ങൾ തുടങ്ങി. പക്ഷേ സേനയിൽ നിന്നും അവസാന വാക്ക് ലഭിച്ചിട്ടില്ല.

പൊലീസ് ഡോഗ് ട്രെയിനറായ അജിത് മാധവന്റെ പരിശീലനത്തിൽ കൂവി ഇപ്പോൾ ഹാപ്പിയാണ്. ധനുഷ്‌കയെ പിരിഞ്ഞതിന്റെ സങ്കടമുണ്ടെങ്കിലും അജിത്തുമായി കൂവി ഇണങ്ങി കഴിഞ്ഞു. ഭക്ഷണവും വെള്ളവും കഴിക്കാതെ കളിക്കൂട്ടുകാരിയെ തേടി അലഞ്ഞ് അവശയായ കുവിയെ ഒടുവിൽ ഇടുക്കി ജില്ലാ പൊലീസ് ഡോക് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ ഏറ്റെടുക്കുകയായിരുന്നു. ഏറ്റെടുക്കാൻ വകുപ്പുതല അനുമതിയും വാങ്ങിയാണ് അജിത് കുവിയെ ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലന കേന്ദ്രത്തിലേക്കെത്തിച്ചത്.നാടൻ നായയായതിനാൽ കുവിയെ സംസ്ഥാന പൊലീസ് ഡോഗ് സ്‌കാഡിന്റെ ഭാഗമാക്കാൻ ഇതു വരെയും ഡിപ്പാർട്ട് മെന്റ് പച്ചക്കൊടി കാട്ടിയിട്ടില്ല. 

പക്ഷേ പരിശീലനത്തിൽ കൂവി സദാ സന്നദ്ധയാണ്.സേനയിലെ ശ്വാനമാരിൽ ഉന്നതകുലജാതരായ നായ്ക്കൾ വാഴുന്ന ഇടത്തേക്കാണ് തനി നാടനായ കുവി കടന്നെത്തുന്നത്. ിലവിൽ ഏഴു നായകളാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിനുള്ളത്. ആറെണ്ണം ലാബ്രഡോറും ഒരെണ്ണം ബീഗിൾ ഇനത്തിൽപ്പെട്ടതും.ഇതിൽ രണ്ടു നായ്ക്കൾ തൃശൂരിൽ പൊലീസ് അക്കാദമിയിൽ പരിശീലനത്തിലാണ്. ഒരെണ്ണം രക്ഷാദൗത്യത്തിനും മറ്റേത് ബോംബ് കണ്ടെത്തുന്നതിലുമാണ് പരിശീലനം തേടുന്നത്. ബാക്കിയുള്ള അഞ്ചു ലാബ്രഡോർ ഇനം നായ്ക്കളാണ് കുവിയോടൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ പരിശീലന കേന്ദ്രത്തിലുള്ളത്.

കുവിയെ ഇവിടെ എത്തിച്ചതു മുതൽ വെറ്ററിനറി ഡോക്ടർ എത്തി പരിശോധിക്കുന്നുണ്ട്. ആദ്യം തന്നെ വാക്‌സിനേഷനും പ്രതിരോധ മരുന്നുകളും നൽകി. മറ്റു നായ്ക്കളുമായി ഇണങ്ങാത്തതിനാൽ പ്രത്യേക കൂട്ടിലാണ് കുവിയുടെ താമസം. നായ്ക്കൾക്ക് നൽകുന്ന പായ്ക്കറ്റ് ഭക്ഷണമാണ് നൽകുന്നത്.നാടൻ നായ ആയതിനാൽ ഏതു സാഹചര്യത്തോടും ഇവ ഇണങ്ങുമെന്ന് പരിശീലകർ പറയുന്നു. പെട്ടിമുടിയിലെ എസ്്‌റ്റേറ്റ് ലയങ്ങളുടെ ഇറയത്തും തേയിലക്കാടുകളിലുമായി കഴിഞ്ഞിരുന്ന പഴയ നായല്ല ഇപ്പോൾ കുവി. ആഹാരവും മരുന്നുകളും കൃത്യമായി ലഭിച്ചു തുടങ്ങിയതോട തികച്ചും ആരോഗ്യവതിയായി.

ചെറിയ രീതിയിലുള്ള പരിശീലനമാണ് ഇപ്പോൾ നൽകി വരുന്നത്. ഇതിനിടെ കുവിയെ പൊലീസ് ഡോഗ് സ്‌ക്വാഡിലെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നാടൻ നായ്ക്കളെ കേരള പൊലീസിന്റെ ഭാഗമാക്കുന്നതിലെ സാങ്കേതിക തടസമാണ് കാരണം. വിദേശ ഇനങ്ങളെയാണ് പൊലീസ് ശ്വാന സേനയുടെ ഭാഗമാക്കുന്നത്.