തിരുവനന്തപുരം: മാധ്യമ സെൻസറിങ്ങിനെ വിമർശിച്ചു കേരളാ പത്രപ്രവർത്തക യൂണിയൻ. വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന തല പൊലീസ് സംഘം രൂപീകരിച്ച സർക്കാർ നടപടിയെ വിമർശിച്ചു കൊണ്ടാണ് കെ.യു.ഡബ്ല്യു.ജെ രംഗത്തെത്തിയത്. വാർത്തകൾക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോൾ പരിശോധനയ്ക്കു സാക്ഷാൽ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി ഫേസ്‌ബുക്കിൽ കുറിച്ചു.

ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയേറ്റിനു മുന്നിൽ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷം കാമറയിൽ പകർത്താൻ ശ്രമിച്ചതിന്റെ പേരിൽ കേരള കൗമുദിയിലെ ഫോട്ടോഗ്രാഫർ നിശാന്ത് ആലുകാടിനെ കഴുത്തിനു പിടിച്ച പൊലീസ് ഇനി സർക്കാറിന്റെ അനുഗ്രഹാശിസുകളോടെ മാധ്യമപ്രവർത്തകരുടെ കഴുത്തിനു കുത്തിപ്പിടിക്കുമെന്നുമാണ് സാരം. ഹിതകരമല്ലാത്ത വാർത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെയും പ്രതിരോധിക്കാൻ ജനാധിപത്യപരമായ വഴികൾ ഉണ്ടായിരിക്കെയാണ് സർക്കാർ പൊലീസിനെ കൂട്ടുപിടിക്കുന്നത്.

ഭരണകർത്താക്കളുടെ ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥർ വാർത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവർത്തകരെ കഴുത്തുപിടിക്കാൻ ഇറങ്ങിത്തിരിച്ചാൽ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താവുമെന്നും റെജി ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. വിശ്വാസ്യതയാണു മാധ്യമങ്ങളുടെ കൈമുതലും സെല്ലിങ് പോയന്റുമെങ്കിൽ കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അടിസ്ഥാനമില്ലാത്ത വാർത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവർത്തകരോ ഇറങ്ങിത്തിരിക്കുന്നുവെങ്കിൽ അവരുടെ തന്നെ വിശ്വാസ്യതയാണു തകരുന്നത്. ജനങ്ങൾ അതു കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനിൽപ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ല.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നിൽ കഴുത്തൊടിഞ്ഞു നിൽക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകർ. അവർ ചാർത്തുന്ന വ്യാജമുദ്രക്കു മുന്നിൽ നട്ടെല്ല് തകർന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും കെ.പി. റെജി പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാർത്തകൾക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോൾ പരിശോധനയ്ക്കു സാക്ഷാൽ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നു. വ്യാജവാർത്തകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ദൗത്യമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്.

ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയേറ്റിനു മുന്നിൽ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷം കാമറയിൽ പകർത്താൻ ശ്രമിച്ചതിന്റെ പേരിൽ കേരള കൗമുദിയിലെ ഫോട്ടോഗ്രാഫർ നിശാന്ത് ആലുകാടിനെ കഴുത്തിനു പിടിച്ച പൊലീസ് ഇനി സർക്കാറിന്റെ അനുഗ്രഹാശിസുകളോടെ മാധ്യമപ്രവർത്തകരുടെ കഴുത്തിനു കുത്തിപ്പിടിക്കുമെന്നു സാരം.

വാർത്തകൾക്കു മൂക്കുകയറിടാൻ ഭരണകൂടങ്ങൾ പലപ്രകാരങ്ങളിൽ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. തീർത്തും സദുദ്ദേശപരമെന്ന മുഖംമൂടിക്കുള്ളിൽനിന്നാണ് മുമ്പെല്ലാം ഇത്തരം പത്രമാരണ നടപടികൾ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ ഭരണകൂട നടപടികളെ ന്യായീകരിക്കാൻ നല്ലൊരു ശതമാനം ആളുകൾ അന്നും മുന്നിൽ നിന്നിട്ടുണ്ട്.

പക്ഷേ, അവർ യാഥാർഥ്യം തിരിച്ചറിഞ്ഞു വരുേമ്പാഴേക്കും മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യം തന്നെ ഊർധൻ വലിച്ചു തുടങ്ങിയിട്ടുണ്ടാവും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും കുച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോകമെങ്ങും ഏകാധിപത്യം അതിന്റെ പടികൾ ചവിട്ടിക്കയറിത്തുടങ്ങിയത് എന്ന ചരിത്ര പശ്ചാത്തലത്തിൽനിന്നു വേണം വാർത്തകൾക്കു മേലുള്ള പൊലീസ് പരിശോധനയെയും വിലയിരുത്തേണ്ടത്.

ഹിതകരമല്ലാത്ത വാർത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെയും പ്രതിരോധിക്കാൻ ജനാധിപത്യപരമായ വഴികൾ ഉണ്ടായിരിക്കെയാണ് സർക്കാർ പൊലീസിനെ കുട്ടുപിടിക്കുന്നത്. ഭരണകർത്താക്കളുടെ ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥർ വാർത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവർത്തകരെ കഴുത്തുപിടിക്കാൻ ഇറങ്ങിത്തിരിച്ചാൽ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താവും?

വിശ്വാസ്യതയാണു മാധ്യമങ്ങളുടെ കൈമുതലും സെല്ലിങ് പോയിന്റുമെങ്കിൽ കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. അടിസ്ഥാനമില്ലാത്ത വാർത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവർത്തകരോ ഇറങ്ങിത്തിരിക്കുന്നുവെങ്കിൽ അവരുടെ തന്നെ വിശ്വാസ്യതയാണു തകരുന്നത്. ജനങ്ങൾ അതു കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനിൽപ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നിൽ കഴുത്തൊടിഞ്ഞു നിൽക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകർ. അവർ ചാർത്തുന്ന വ്യാജമുദ്രക്കു മുന്നിൽ നട്ടെല്ല് തകർന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും.