ന്യൂഡൽഹി: തൊഴിൽ ആനുകൂല്യങ്ങൾക്കും രജിസ്ട്രേഷനും വിവിധ സ്‌കീമുകൾക്ക് കീഴിലുള്ള വേതനങ്ങൾക്കും വേണ്ടി ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്ര തൊഴിൽ മന്ത്രാലയം. സാമൂഹ്യ സുരക്ഷ കോഡ് 2020 പ്രകാരമാണ് നടപടി.

കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ളവരുടെ വിവര ശേഖരണം എളുപ്പമാക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ നടപടി.

'ഇനുമുതൽ ഗുണഭോക്താക്കളിൽ നിന്ന് ആധാർ നമ്പർ ചോദിക്കും. ഇത് അസംഘടിത തൊഴിലാളി മേഖലകളിലുള്ളവരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ഡേറ്റാബേസ് തയ്യാറാക്കുന്നതിന് ഇത് ആവശ്യമാണ്. എന്നാൽ ആധാർ സമർപ്പിക്കാത്തതിന്റെ കാരണത്താൽ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല'- ലേബർ സെക്രട്ടറി അവൂർവ്വ ചന്ദ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡിന് കീഴിലുള്ള ഗുണഭോക്താക്കളിൽ നിന്ന് ആധാർ നമ്പർ തേടാൻ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിക്കൊണ്ട് തൊഴിൽ മന്ത്രാലയം മെയ് മൂന്നിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു.

നാഷണൽ ഇൻഫർമേഷൻ സെന്ററിന് കീഴിൽ അസംഘടിത തൊഴിലാളികൾക്ക് വേണ്ടിയുള്ള ഡേറ്റ ബേസ് നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു.