കടുത്തുരുത്തി: കുഞ്ഞിന്റെ ജന്മദിനത്തിൽ കുഞ്ഞിനെ കാണാൻ പോലും സമ്മതിക്കാതെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചതിനാലാണ് യുവതി ആത്മഹത്യ ചെയ്തതെന്നു പിതാവ് പൊലീസിൽ പരാതി നൽകി.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് തോമസിന്റെ പരാതി.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കെവിനും എലിസബത്തും അകന്നാണ് കഴിഞ്ഞിരുന്നത്. ഇവരുടെ രണ്ടു വയസ്സുള്ള കുഞ്ഞ് കെവിനൊപ്പമാണ്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടങ്കിലും ഭർതൃവീട്ടുകാർ സമ്മതിച്ചില്ല. ഇതിന്റെ മനോവിഷമവും എലിസബത്തിനെ അലട്ടിയിരുന്നുവെന്നു പരാതിയിൽ പറയുന്നു.

യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഭർതൃവീട്ടുകാരുമായുള്ള കുടുംബ പ്രശ്‌നങ്ങളടക്കം കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ കെ.ജെ.തോമസ് പറഞ്ഞു.

കുറുപ്പന്തറ ആക്കാംപറമ്പിൽ കെവിൻ മാത്യുവിന്റെ ഭാര്യയും കൊറ്റംപറമ്പിൽ തോമസിന്റെ മകളുമായ എലിസബത്ത് വ്യാഴാഴ്ച വൈകിട്ടാണ് ഞീഴൂരിലുള്ള ബന്ധുവിന്റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചത്.പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.