ന്യൂഡൽഹി: മുൻ ബീഹാർ മുഖ്യന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. നില വഷളായതിനെത്തുടർന്ന് വ്യാഴാഴ്ച അദ്ദേഹത്തെ റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കുടുംബാംഗങ്ങളെ പൊലീസ് വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ മകൾ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഇപ്പോൾ പേടിക്കാനൊന്നുമില്ലെന്ന് റിംസ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ട്. അതിനായി ചികിത്സ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ആർടി- പിസിആർ പരിശോധന ഫലം നാളെ വരും, റിംസ് ആശുപത്രി തലവൻ കമലേശ്വർ പ്രസാദ് പറഞ്ഞു.

1990 ലെ കാലിത്തീറ്റ അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2018 ൽ ആരോഗ്യനില വഷളായതിനെ തുടർന്ന് റാഞ്ചിയിലെ റിംസിലേക്ക് മാറ്റുകയായിരുന്നു.