ഡൽഹി: ലോകത്തിൽ തന്നെ സൂപ്പർ കാറുകളുടെ തലതൊട്ടപ്പനാണ് ലംബോർഗിനി എന്ന ഇറ്റിലായൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കൾ. നിലംപറ്റി കിടന്ന്, മിന്നൽ പോലെ കുതിക്കുന്ന വാഹനം മുതൽ തലയെടുപ്പോടെ നിരത്തുകളിൽ നിറഞ്ഞോടുന്ന എസ്.യു.വി. വരെ ലംബോർഗിനിയിൽനിന്ന് എത്തുന്നത്. വില ലക്ഷങ്ങൾ കടന്ന് കോടികളിലാണെങ്കിലും ഈ വാഹനത്തിനുള്ള ആവശ്യക്കാരിൽ കുറവുണ്ടാകുന്നില്ല.

ലംബോർഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡൽ. ഉറുസിന്റെ 4391 യൂണിറ്റാണ് 2020-ൽ നിരത്തുകളിൽ എത്തിയത്. 2020-ൽ തന്നെയാണ് ഉറുസിന്റെ മൊത്ത ഉത്പാദനം 10,000 കടന്നത്. സ്പോർട്സ് കാർ മോഡലുകളായ വി10 ഹുറാകാന്റെ 2193 യൂണിറ്റും വി12 അവന്റഡോറിന്റെ 846 യൂണിറ്റും വിറ്റഴിച്ചു. ഹുറാകാന്റെ വിൽപ്പനയിലും മൂന്ന് ശതമാനത്തിന്റെ കുതിപ്പുണ്ടായതായാണ് റിപ്പോർട്ട്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിയ 2020-ൽ പോലും ലംബോർഗിനിയുടെ 7430 വാഹനങ്ങളാണ് ലോകത്തുടനീളം വിറ്റഴിച്ചിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ ഇത് മികച്ച വിൽപ്പനയാണെന്നാണ് വിലയിരുത്തൽ. 2020-ന്റെ ആദ്യ ആറ് മാസം മന്ദഗതിയിൽ ആയിരുന്നെങ്കിലും രണ്ടാമത്തെ ആറ് മാസം കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോഡ് വിൽപ്പനയാണ് ലഭിച്ചിട്ടുള്ളതെന്നാണ് ലംബോർഗിനി അറിയിച്ചിരിക്കുന്നത്.

ലോക്ഡൗണിനെ തുടർന്ന് 70 ദിവസത്തോളം പ്ലാന്റ് അടച്ചിട്ടതാണ് ചെറിയതോതിലെങ്കിലും ഇടിവിന് കാരണമായി കമ്പനി പറയുന്നത്.കൊറോണ വൈറസ് വ്യാപനവും ഇതേതുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെയും തുടർന്ന് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലംബോർഗിനിയുടെ പ്ലാന്റ് അടച്ചത് ഉത്പാദനത്തെ ബാധിച്ചിരുന്നു.

അമേരിക്കയാണ് ലംബോർഗിനിയുടെ പ്രധാന വിപണി. 2020-ൽ 2224 യൂണിറ്റാണ് ഇവിടെ വിറ്റഴിച്ചത്. ജർമനി 607, ചൈന 604, ജപ്പാൻ 600, ബ്രിട്ടൺ 517, ഇറ്റലി 347 എന്നിങ്ങനെയാണ് പ്രധാന വിൽപ്പന. സൗത്തുകൊറിയയിൽ ലംബോർഗിനിയുടെ വിൽപ്പനയിൽ 75 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 3030 യൂണിറ്റാണ് ഇവിടെ വിറ്റഴിച്ചത്. ജർമനിയിൽ എട്ട് ശതമാനത്തിന്റെയും വിൽപ്പന വളർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.