കുല്‍ഗാം: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് നടന്ന രണ്ട് എന്‍കൗണ്ടറുകളിലായി രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.നാലു ഭീകരരെയും ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം സൈന്യം വധിച്ചതായി വിവരം.

ഇന്നലെ ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കുല്‍ഗാമിലെ രണ്ട് പ്രദേശങ്ങളില്‍ ഇന്നലെ സൈന്യം പരിശോധനയ്ക്ക് എത്തിയത്. രണ്ട് സ്ഥലത്തും ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. മൊഡര്‍ഗ്രാം എന്ന ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഒരു സൈനികന്‍ കൊല്ലപ്പെട്ടത്. ഇവിടെ പട്ടാളക്കാര്‍ക്ക് നേരെ ഭീകരര്‍ തുരുതുരാ വെടിയുതിര്‍ക്കുക ആയിരുന്നു. രണ്ട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് ിവരം ലഭിച്ച ഒരു വീട്ടിലേക്ക് സിആര്‍പിഎഴും, ആര്‍മിയും ലോക്കല്‍ പോലിസും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഭീകരര്‍ തുരുതുരാ വെടിയുതിര്‍ത്തത്.

കുല്‍ഗാമിലെ ഫ്രിസല്‍ ഏരിയയിലാണ് മറ്റൊരു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ നടന്ന വെടിവെയ്പ്പില്‍ നാല് ഭീകരര്‍ മരിച്ചു കിടക്കുന്ന ഡ്രോണ്‍ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇവിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു സൈനികന്‍ മരിച്ചത്. ഒരു സൈനികന് പരിക്കും ഉണ്ടായി. ഇവിടെ രണ്ട് ഭീകരര്‍ കൂടി ഉള്ളതായി സൈന്യം സംശയിക്കുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് വിവരം.

ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോഴത്തെ സംശയം. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.