കൊച്ചി: സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാന്‍ കൂട്ടുകാരുമൊത്ത പോകുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്കു മുകളിലേക്ക് കയറിയ യുവാവ് റെയില്‍വേ ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ ജോസ് ആന്റണിയുടെയും സൗമ്യയുടെയും ഏകമകന്‍ ആന്റണി ജോസാ (17) ണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന് കേക്ക് വാങ്ങാന്‍ പോകവെ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് പോണേക്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാര്‍ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു. മറുഭാഗത്തെത്താന്‍ ആന്റണി ജോസ് ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ മുകളിലെ കമ്പിയില്‍നിന്ന് ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റതായും എളമക്കര പോലിസ് പറഞ്ഞു.

കൂട്ടുകാര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പോലീസും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. തൃക്കാക്കര കെ.എം.എം. കോളേജില്‍ ബി.സി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ആന്റണി ജോസ്. സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് അച്ഛന്‍ ജോസ്. അമ്മ സൗമ്യ പച്ചാളം ലൂര്‍ദ് ആശുപത്രിയിലെ നഴ്സാണ്.