തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പില്‍ ജീവനക്കാരന്‍ മാംസാഹാരം ഉപയോഗിച്ചതായി പരാതി. സംഭവം വിവാദമായതോടെ ഡ്രൈവര്‍ തസ്തികയിലുള്ള ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്തി. ഇക്കാര്യത്തില്‍ തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാടും കവടിയാര്‍ കൊട്ടാരം അധികൃതരും അതൃപ്തി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇയാള്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം ചിക്കന്‍ ബിരിയാണി കഴിച്ചതായ ആരോപണമുയര്‍ന്നത്. ഇതിന്റെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. പിന്നീടാണ് ജീവനക്കാരനിലേക്ക് അന്വേഷണമെത്തിയത്.

ക്ഷേത്രം ഓഫീസിലെ ജീവനക്കാര്‍ക്ക് ആഹാരം കഴിക്കാന്‍ നേരത്തേ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറയുമുണ്ട്. മുറിയില്‍ സസ്യേതരഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു.

പുതിയ ഭരണസമിതിയും എക്‌സിക്യുട്ടീവ് ഓഫീസര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരും ഈ കീഴ്വഴക്കത്തെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ പരാതിയുടെ തലത്തിലേക്കുയരാത്തതിനാല്‍ നിയന്ത്രണം ഉണ്ടായിരുന്നില്ല.

ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും സസ്യേതരഭക്ഷണം ഉപയോഗിക്കരുതെന്ന നിര്‍ദേശം തന്ത്രി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികള്‍ ഭരണസമിതി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.