തിരുവനന്തപുരം: സിപിഎമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിബി അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ തിരുത്തല്‍വാദി ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. സി.പി.എം ജനറല്‍ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ് ഇങ്ങനെ:

സി.പി.എം-ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്.

സി.പി.എം ജനറല്‍ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കം. പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ തോമസ് ഐസക്, ഇളമരം കരീം, കെ.കെ.ശൈലജ, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പുതിയ ചേരിയിലുണ്ട്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല.

കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജിനും എതിരെ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരില്‍ പി.ജയരാജന്റെയും ആലപ്പുഴയില്‍ ജി.സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ ശക്തമാണ്. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകും.

ഏറ്റവും ഒടുവില്‍ ഇട്ട മറ്റൊരു പോസ്റ്റില്‍ 'പച്ചക്കുതിരയിലെ തിരുത്തല്‍ വാദ ലേഖനത്തിലൂടെ എം.എ.ബേബി ഒരു ട്രോജന്‍ കുതിരയായി മാറിയിരിക്കുകയാണ്' എന്നും ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.