തിരുവനന്തപുരം: വിതുര-ബോണക്കാട് റോഡില്‍ കാട്ടാന ആക്രമണം. ബൈക്കില്‍ വിതുരയില്‍ നിന്നും ബോണക്കാടേക്ക് പോവുകയായിരുന്ന ദമ്പതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കാണിത്തടം ചെക്‌പോസ്റ്റ് കഴിഞ്ഞ് രണ്ടാമത്തെ വളവില്‍ ആന നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

ബൈക്കിലെത്തിയ ബോണക്കാട് സ്വദേശികളായ മനോജ്, ഭാര്യ സുജിത ആനയെ കണ്ടതിന് പിന്നാലെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാന പാഞ്ഞടുത്ത് ബൈക്ക് തുമ്പിക്കൈയ്യില്‍ എടുത്തെറിഞ്ഞു. ആന കാടുകയറിയ ശേഷം വനം വകുപ്പെത്തി ദമ്പതികളെ ബോണക്കാട് എത്തിച്ചു.