പിണറായി: കുടുംബവഴക്കിനിടയില്‍ ഭര്‍ത്താവ് കസേരകൊണ്ട് തലയ്ക്ക് അടിച്ച ഭാര്യയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലില്‍ വീട്ടില്‍ പുളുക്കായി രവീന്ദ്രന്‍ (62) ആണ് മരിച്ചത്. ഭാര്യ പ്രസന്നയാണ് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.

പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിനു സമീപം തിങ്കളാഴ്ചയാണ് സംഭവം. രാത്രി വൈകി വീട്ടിലെത്തിയ രവീന്ദ്രന്‍ ഭാര്യയുമായി വഴക്കിട്ടു. ഇരുവരും തമ്മിലുണ്ടായ വാക്തര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്ന ഇരുമ്പുകസേരകൊണ്ട് രവീന്ദ്രന്‍ ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ പ്രസന്നയെ മരുമകനാണ് ആസ്പത്രിയിലെത്തിച്ചത്. രവീന്ദ്രനെ വീടിന്റെ മുകളിലത്തെ നിലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാലൂര്‍ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായില്‍ കുറച്ചുമാസം മുന്‍പാണ് വാടകയ്ക്ക് താമസം തുടങ്ങിയത്. മക്കള്‍: പ്രവീണ്‍ (ഗള്‍ഫ്), പ്രവീണ. മരുമക്കള്‍: എ.പി.ശ്രീജിത്ത് (കതിരൂര്‍), ശ്രുതി.