കൊച്ചി: ഒരു വര്‍ഷത്തെ വാറണ്ടിയുള്ള ഫോണ്‍ വാങ്ങി രണ്ട് മാസത്തിനുള്ളില്‍ തുടര്‍ച്ചയായി തകരാറിലായതിനാല്‍ നിര്‍മ്മാണപരമായ ന്യൂനതയായി കണ്ട് ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം അങ്കമാലി സ്വദേശി കെ എന്‍ മോഹന്‍ ബാബു സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. 2018 ഡിസംബറിലാണ് ഒരു വര്‍ഷത്തെ വാറണ്ടിയോടെ 6,200/ രൂപ നല്‍കി റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ പരാതിക്കാരന്‍ വാങ്ങിയത്. മൊബൈല്‍ ഫോണ്‍ വാങ്ങി രണ്ടുമാസത്തിന്നുള്ളില്‍ തന്നെ പ്രവര്‍ത്തനരഹിതമായി. ഫോണ്‍ വറന്റി നിലനില്‍ക്കേ, ഫോണിന്റെ പാര്‍ട്‌സ് മാറ്റുന്നതിന് 3999 രൂപ എതിര്‍ കക്ഷികള്‍ ആവശ്യപ്പെടുകയും, റിപെയര്‍ ചെയ്ത് നല്‍കാതിരിക്കുകയും ചെയ്തു.

ഫോണ്‍ വെള്ളത്തില്‍ വീണ് തകരാറിലായതാണെന്നും വാറണ്ടി ഇതിന് ബാധകമല്ല എന്ന നിലപാടാണ് എതിര്‍കക്ഷികള്‍ കോടതി മുമ്പാകെ സ്വീകരിച്ചത്. 'ഫോണ്‍ വാങ്ങി രണ്ടുമാസത്തിനകം തന്നെ തുടര്‍ച്ചയായി തകരാറിലായ സാഹചര്യത്തില്‍ അത് നിര്‍മ്മാണപരമായ ന്യൂനതയായി കണ്ട് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ എതിര്‍ കക്ഷികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഡി. ബി.ബിനു പ്രസിഡന്റ് വി. രാമചന്ദ്രന്‍ , ടി.എന്‍ ശരീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപകരണ പരിഹാര കോടതി ഉത്തരവിട്ടു.

ഫോണിന്റെ വിലയായ 6,320 രൂപയും 10,000 രൂപ നഷ്ടപരിഹാരം പതിനായിരം രൂപ കോടതി ചെലവ് എന്നിവ ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. എം ആര്‍ നന്ദകുമാര്‍ കോടതിയില്‍ ഹാജരായി.