കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പാര്‍ട്ടി പൂര്‍ണ്ണമായും പ്രതിരോധത്തില്‍. കോഴിക്കോട് കേന്ദ്രീകരിച്ച് ശക്തമായ ഒരു സാമ്പത്തിക കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നെങ്കിലും, അത് ഇത്ര ശക്തമാണെന്ന് പാര്‍ട്ടി അണികളും അനുഭാവികയും അറിഞ്ഞിരുന്നില്ല. .സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു. സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് അന്വേഷണത്തിന് പാര്‍ട്ടി നിയോഗിച്ചത്

ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളില്‍ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രമോദ്്. മന്ത്രി മുഹമ്മദ് റിയാസിനെ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പല തരികിടകളും നടത്തുന്നത് എന്നാണ് ആക്ഷേപണം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സഹയാത്രികനില്‍നിന്നാണ് 22 ലക്ഷം രൂപ കൈപ്പറ്റിയത്. മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് തട്ടിപ്പ് എന്നാണ് അറിയുന്നത്.

60 ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. പിന്നീട് അത് 22 ലക്ഷമാക്കി കുറച്ചു. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ അതില്‍ ഈ വ്യക്തി ഉള്‍പ്പെട്ടിരുന്നില്ല. മന്ത്രിയുടെ അയല്‍വാസി കൂടിയാണ് പ്രമോദ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രമേദിന്റെ പേര് പുറത്തുവന്നത് കൂട്ടുകച്ചവടത്തിലെ ബലിയാടാക്കല്‍ ആണെന്ന ആക്ഷേപവും രാഷ്ട്രീയ പ്രതിയോഗികള്‍ ഉന്നയിക്കുന്നുണ്ട്.

തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തെങ്കിലും അതും നടന്നില്ല. തുടര്‍ന്ന് പണം തിരിച്ചുചോദിച്ചെങ്കിലും വാങ്ങിയ പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല.പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരന്‍, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുള്ളതായി കണ്ടെത്തി. പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നാണ് മന്ത്രി റിയാസിന്റെയും നിലപാടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

നേരത്തെ കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുന്‍പ് പരാതി നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നല്‍കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ എന്താണെന്ന് വ്യക്തമല്ല.

അതേസമയം നേരത്തെും കോഴിക്കോട്ട് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഭരണത്തിന്റെ തണലില്‍ ഒരു വിഭാഗം നന്നായി മുതലെടുക്കുന്നുവെന്ന് ആരോപണമുണ്ട്. മൂന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ നേരെയുണ്ടായ വിവാദം, കിനാലൂര്‍ എസ്്റ്റേറ്റ് വിവാദകാലത്ത് സിപിഎം കേന്ദ്രകമ്മറ്റിയംഗം എളമരം കീരീമിന്റെ ബന്ധുക്കള്‍ നടത്തിയ ഭൂവിവാങ്ങിക്കൂട്ടലുകള്‍ എന്നിങ്ങനെയുള്ള നിരവധി സാമ്പത്തിക ആരോപണങ്ങള്‍ കോഴിക്കോട്ട് പാര്‍ട്ടിക്കകത്തുണ്ട്. പിണറായി പക്ഷത്തിന്റെ സമ്പൂര്‍ണ്ണ ആധിപത്യമുള്ള സിപിഎം ജില്ലാ നേതൃത്വത്തില്‍ മുഹമ്മദ് റിയാസിനുപോലും നിയന്ത്രിക്കാന്‍ കഴയാത്ത സാമ്പത്തിക ശക്തികള്‍ ഉണ്ട് എന്ന് പറയുന്നതും ദുരൂഹമാണ്.