പത്തനംതിട്ട: യുവതിയെ കാറില്‍ കടത്തിക്കൊണ്ടു പോയി കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ച യുവാവ് അറസ്റ്റില്‍. ആടിനെ മോഷ്ടിച്ചതിന് പിടിയിലായ തിരുവല്ല യമുനാനഗര്‍ ദര്‍ശനഭവനം സ്റ്റോയി വര്‍ഗീസാണ് (30) യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിലും അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ ബസലേല്‍ സി.മാത്യുവിനെ (പ്രവീണ്‍-37) കഴിഞ്ഞദിവസം പോലീസ് വീടു വളഞ്ഞ് പിടികൂടിയിരുന്നു.

ജൂണ്‍ മൂന്നിന് വൈകീട്ട് നാലിന് കടമാങ്കുളം ഹെല്‍ത്ത് സെന്ററിന് സമീപത്തു നിന്നാണ് യുവതിയെ ഇരുവരും ചേര്‍ന്ന് ബലംപ്രയോഗിച്ച് കാറില്‍ കടത്തിക്കൊണ്ടു പോയത്. പിന്‍സീറ്റിലിരുന്ന് ബസേലേല്‍ കഞ്ചാവെടുത്ത് വലിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ബലപ്രയോഗം നടത്തുകയും ചെയ്തു. ഈസമയം സ്റ്റോയി വര്‍ഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു.

യുവതിയുടെ പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ കിട്ടിയിരുന്നില്ല. ഇതിനിടെയാണ് അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത, ആടുകളെ മോഷ്ടിച്ചുകടത്തിയ കേസില്‍ സ്റ്റോയി അറസ്റ്റിലായത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന ഇയാളെ കോടതിയുടെ അനുവാദത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബസലേലിനെ വീട് വളഞ്ഞാണ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ല ഡിവൈ.എസ്.പി. എസ്.അഷാദിന്റെ മേല്‍നോട്ടത്തില്‍, കീഴ്വായ്പ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ്.ഐ.മാരായ സതീഷ് ശേഖര്‍, പി.പി. മനോജ് കുമാര്‍ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.