തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി പോയത് തമിഴ്‌നാട്ടിലേക്ക്. അസം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു. സഹയാത്രക്കാരി പകര്‍ത്തിയ ചിത്രമാണ് പോലിസിന് അയച്ചു നല്‍കിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇത് മകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ ഇരുന്നു കരയുന്ന കുട്ടിയെ ശ്രദ്ധിച്ച സഹയാത്രക്കാരി കുട്ടിയുടെ ചിത്രം പകര്‍ത്തുക ആയിരുന്നു്. നെയ്യറ്റിന്‍കരയില്‍ വച്ചാണ് യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തത്. നാല്‍പതു രൂപ പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നതായി യാത്രക്കാരി പൊലീസിനെ അറിയിച്ചു. ഇവര്‍ നെയ്യാറ്റിന്‍കരയിലാണ് ഇറങ്ങിയത്.

പെണ്‍കുട്ടിയെ കാണാതായ വിവരവുമായി സൈബര്‍ സെല്‍ പുറത്തിറക്കിയ പോസ്റ്റര്‍ കണ്ട് യാത്രക്കാരി പുലര്‍ച്ചെ മൂന്നരയോടെ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനില്‍ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാറശാല വരെ പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

പെണ്‍കുട്ടിക്കായി വ്യാപക പരിശോധന തുടരുന്നതിനിടെയാണ് നിര്‍ണായകമായ ദൃശ്യം ലഭിച്ചത്. കഴക്കൂട്ടം എസ്‌ഐ, ഒരു വനിതാ എസ്‌ഐ എന്നിവര്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. ഇതിനകം തന്നെ പോലിസ് കന്യാകുമാരി പോലിസുമായി ബന്ധപ്പെട്ടു. മൂന്നു കിലോമീറ്റര്‍ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്.

സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങിയെന്നും ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പക്കല്‍ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്കായുള്ള തിരച്ചിലിനിടെ തൃശൂരില്‍ തിരുപ്പൂരില്‍ നിന്നു കാണാതായ മറ്റൊരു കുട്ടിയെ പൊലീസ് കണ്ടെത്തി.