പാരീസ്: ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപാര്‍ട്ട് ജീവനൊടുക്കാന്‍ കരുതി വച്ചിരുന്ന തോക്കുകള്‍ക്ക് ഇനി പുതിയ അവകാശി.സ്വര്‍ണ്ണം കെട്ടിയ രണ്ട് തോക്കുകള്‍ 15 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്.എന്നാല്‍ ലേലത്തിലെടുത്തയാളുടെ വിവരം ലേലക്കമ്പനി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.കൊത്തുപണികളുടെ പ്രൗഡി വിളിച്ചോതുന്നതാണ് സ്വര്‍ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച ഈ ചരിത്ര പ്രസിദ്ധമായ തോക്കുകള്‍.ഫ്രാന്‍സിലെ സാംസ്‌കാരിക മന്ത്രാലയം അടുത്തിടെ ഈ തോക്കുകളെ ദേശീയ സമ്പത്ത് ആയി പ്രഖ്യാപിച്ചിരുന്നു.

ഇ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഞായറാഴ്ച്ച ഫ്രാന്‍സില്‍ വച്ച് തോക്കുകളുടെ ലേലം നടന്നത്.ലേലത്തിലെ നിബന്ധന പ്രകാരം
ഈ തോക്കുകള്‍ വാങ്ങിച്ചയാള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് സ്ഥിരമായി കൊണ്ടുപോകാനാവില്ല.ഫ്രാന്‍സിലേക്ക് തിരികെ കൊണ്ടുവരാമെന്ന ഉറപ്പില്‍ മാത്രമാണ് ഉടമയ്ക്ക് ഇവയെ രാജ്യത്തിന് പുറത്തുള്ള പ്രദര്‍ശനത്തിന് അടക്കം കൊണ്ടുപോകാനാവൂ എന്നും ലേലവ്യവസ്ഥകളില്‍ ഉണ്ട്.സ്വര്‍ണവും വെള്ളിയും കൊണ്ട് വലിയ രീതിയില്‍ അലങ്കരിച്ച തോക്കുകളില്‍ നെപ്പോളിയന്റെ രാജമുദ്ര ആലേഖനം ചെയ്തിട്ടുണ്ട്.

1814ല്‍ വിദേശ ശക്തികള്‍ക്ക് മുന്നില്‍ തോറ്റതിന് പിന്നാലെ വലിയ വിഷാദത്തിലേക്കാണ് നെപ്പോളിയന്‍ കൂപ്പുകുത്തിയത്.ഇക്കാലത്താണ് ആത്മഹത്യ ചെയ്യാനായി നെപ്പോളിയന്‍ തോക്ക് കരുതി വച്ചത്.ഇ തോക്കിനാണ് ഇപ്പോള്‍ പുതിയ അവകാശി ഉണ്ടായിരിക്കുന്നത്.നെപ്പോളിയന്റെ നീക്കം മനസിലാക്കിയ സഹചാരിയായ ഗ്രാന്‍ഡ് സ്‌ക്വയര്‍ അര്‍മാന്‍ഡ് ഈ തോക്കില്‍ നിന്ന് വെടിമരുന്ന് നീക്കം ചെയ്തതിനാല്‍ വെടിയുതിര്‍ത്ത് മരിക്കാന്‍ നെപ്പോളിയന് സാധിക്കാതെ വന്നു.വിഷാദം കലശലായതിനെത്തുടര്‍ന്ന് പിന്നാലെ നെപ്പോളിയന്‍ വിഷം കഴിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

പിന്നീട് നന്ദി സൂചകമായി ഈ തോക്കുകള്‍ ഗ്രാന്‍ഡ് സ്‌ക്വയറിന് നല്‍കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.എല്‍ബ ദ്വീപിലെ വാസകാലത്തിന് ശേഷം വീണ്ടും ഫ്രാന്‍സിലേക്ക് തിരികെ എത്താനിരിക്കെയാണ് 1815 ലെ വാട്ടര്‍ ലൂ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ നെപ്പോളിയനെ തോല്‍പ്പിക്കുന്നത്.പിന്നാലെ അതേ വര്‍ഷം ഒക്ടോബറില്‍, നെപ്പോളിയനെ ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു വിദൂര ദ്വീപായ സെന്റ് ഹെലീനയിലേക്ക് നാടുകടത്തി. ഇതിന് ആറ് വര്‍ഷത്തിന് ശേഷം 1821 മെയ് 5-ന് സെന്റ് ഹെലന ദ്വീപില്‍ വച്ചാണ് നെപ്പോളിയന്‍ മരിക്കുന്നത്.

അന്ന് അദ്ദേഹത്തിന് 51 വയസ്സായിരുന്നു. വിഷം കഴിച്ചതാണെന്നതിന് തെളിവുകളില്ലെങ്കിലും അദ്ദേഹത്തിന്റെ മരണകാരണം വയറ്റിലെ അര്‍ബുദമാണെന്ന് പറയപ്പെടുന്നു.നെപ്പോളിയന്‍ ബോണപാര്‍ട്ട് ഉപയോഗിച്ച വസ്തുക്കള്‍ക്ക് വലിയ ഡിമാന്‍ഡാണ് പുരാവസ്തു പ്രേമികള്‍ക്കുള്ളത്.കഴിഞ്ഞ നവംബറില്‍ ഈ വ്സതുക്കള്‍ 17 കോടിയിലധികം രൂപയ്ക്കാണ് വിറ്റ് പോയത്.