തിരുവനന്തപുരം: റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നോര്‍ക്ക നടപടി തുടങ്ങി. റഷ്യന്‍ സൈന്യത്തിനൊപ്പമുള്ള മറ്റു മൂന്നു മലയാളികളെ തിരികെ കൊണ്ടു വരാനും ശ്രമം. റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നത് നോര്‍ക്കയാണ്.

റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. സന്ദീപിന്റെ മരണം റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ റഷ്യയിലെ റസ്തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചു വരുകയാണ്.

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു വരുന്ന തൃശൂര്‍ കൊടകര കനകമല കാട്ടുകലക്കല്‍ വീട്ടില്‍ സന്തോഷ് കാട്ടുങ്ങല്‍ ഷണ്‍മുഖന്‍ (40), കൊല്ലം മേയന്നൂര്‍ കണ്ണംകര പുത്തന്‍ വീട്ടില്‍ സിബി സൂസമ്മ ബാബു(27), എറണാകുളം കുറമ്പാശേരി റെനിന്‍ പുന്നയ്ക്കല്‍ തോമസ്(43) എന്നിവരെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിനും റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായും അജിത് കോളശ്ശേരി പറഞ്ഞു. ഇവരെ തിരികെ എത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നു പേരുടെയും കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.