ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നുമാണ് കണ്ടെത്തല്‍. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവാവിനെന്നാണ് നിഗമനം.

ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദുബെയാണ് വീട്ടില്‍വെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ചത്. ഇത് വൈറലായി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും അതിന് തൊട്ടുമുമ്പ് തനിക്ക് കടിയേല്‍ക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് പറഞ്ഞിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ രാജീവ് നായര്‍ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

ജൂണ്‍ രണ്ടിന് രാവിലെ കിടക്കയില്‍ നിന്നെണീക്കുമ്പോഴാണ് വികാസിന് ആദ്യമായി കടിയേറ്റത്. യുവാവിനെ ഉടനെതന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നാലാമത്തെ കടിയേറ്റതോടെ വികാസിനോട് വീട് മാറിത്താമസിക്കാന്‍ എല്ലാവരും ഉപദേശിച്ചു. തുടര്‍ന്ന് വികാസ് രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നിട്ടും അഞ്ചാമതും യുവാവിനെ പാമ്പ് കടിച്ചു. ഇതോടെ യുവാവിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. പിന്നീട് ജൂലായ് ആറിന് വികാസിനെ വീണ്ടും പാമ്പ് കടിച്ചു.

ഇതോടെ ചികിത്സയ്ക്ക് പണമില്ലാതാകുകയും കുടുംബം ജില്ലാ മജിസ്ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ഒരു വിദഗ്ദ്ധ സമിതിയുണ്ടാക്കി. അസാധരണ സംഭവത്തിന്റെ കാരണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 54 ലക്ഷത്തോളം പാമ്പുകടി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഇതില്‍ 18 ലക്ഷം മുതല്‍ 27 ലക്ഷം വരെ വിഷപ്പാമ്പുകളുടെ കടിയാണ്. 8000-1,30,000 പേര്‍ മരിക്കുകയോ ഇതിന്റെ മൂന്നിരട്ടിപേര്‍ക്ക് വൈകല്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.