കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 300 കിലോ നിരോധിത പാന്‍മസാലാ ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കാര്‍ഡ്‌ബോഡ് ബോക്‌സില്‍ ഒളിപ്പിച്ചായിരുന്നു പാന്‍മസാലകള്‍ എത്തിച്ചത്. എക്‌സൈസ് ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എക്‌സൈസ് - ആര്‍പിഎഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് വലിയ അളവില്‍ പാന്‍മസാല കണ്ടെടുത്തത്. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിര്‍മലന്‍ തമ്പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത് ബിഎസ്, അനീഷ് എംആര്‍, ജൂലിയന്‍ ക്രൂസ്, ബാലു എസ് സുന്ദര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം കൊല്ലം ചടയമംഗലത്ത് ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അഞ്ച് ലിറ്റര്‍ ചാരായവും പിടികൂടി. കാര്‍ത്തികപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കുമാരപുരം സ്വദേശിയും 'ഭീകരന്‍' എന്ന് വിളിപ്പേരുള്ള ഹരികുമാറിനെയാണ് ആലപ്പുഴ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. എസ് സച്ചിനും പാര്‍ട്ടിയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.