കോഴിക്കോട്: പി.എസ്.സി. അംഗത്വത്തിന് കോഴവാങ്ങിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം. നേതാവ് പ്രമോദ് കോട്ടൂളി രംഗത്ത് വരുമ്പോഴും അച്ചടക്ക നടപടി അനിവാര്യമെന്ന വിലയിരുത്തലില്‍ സിപിഎം സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും എളമരം കരിമും പ്രമോദ് കോട്ടൂളിക്ക് അനുകൂലമാണ്. എന്നാല്‍ മുമ്പ് കോട്ടൂളിയെ അനുകൂലിച്ചിരുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടപടി വേണമെന്ന നിലപാടിലും. ഇത് സംസ്ഥാന സമിതിയും അംഗീകരിക്കും. പ്രമോദിനെതിരെ നടപടി ഉറപ്പാണ്.

പ്രമോദിനെതിരെ നടപടി വന്നാല്‍ പി എസ് സി കോഴയില്‍ സ്ഥിരീകരണമാകുമെന്ന വാദം സിപിഎമ്മിലുണ്ട്. ഒരു ഹോമിയോ ഡോക്ടറാണ് പരാതിക്കാരി. അവര്‍ പരാതി പൊതു സമൂഹത്തില്‍ ഉയര്‍ത്തുകയുമില്ല. അതുകൊണ്ട് തന്നെ പ്രമോദിനെ പ്രകോപിപ്പിക്കാത്ത വണ്ണമുള്ള നടപടി എടുത്താല്‍ മതിയെന്ന ചര്‍ച്ചയും സിപിഎമ്മിലുണ്ട്. ഏതായാലും നടപടി വന്നാല്‍ പലതും പുറത്തു പറയുമെന്ന നിലപാടിലാണ് പ്രമോദ്, തന്നെ മനസിലാക്കാതെയാണ് ആഡംബരജീവിതം നയിക്കുന്നു, റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ട് എന്നെല്ലാം പറയുന്നത്. ആക്ഷേപമുയരാന്‍ കാരണമെന്താണെന്ന് അറിയില്ല. ചിരിക്കുന്നവര്‍ മുഴുവന്‍ സുഹൃത്തുക്കളാണെന്ന് കരുതാന്‍ പാടില്ലെന്നും പ്രമോദ് വിശദീകരിച്ചു കഴിഞ്ഞു.

വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് മുമ്പാകെ എത്തിയപ്പോഴാണ് പ്രതികരണം. പ്രമോദിന്റെ വിശദീകരണം പരിശോധിച്ചശേഷം പാര്‍ട്ടി നടപടികള്‍ വേണോ എന്നകാര്യം തീരുമാനിക്കും. എല്ലാ വശവും പരിശോധിക്കും. റിയാസിനെതിരായ ഒളിയമ്പുകളാണ് പ്രമോദിന്റെ പ്രതികരണത്തിലുള്ളതെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. എളമരം കരിമും പി മോഹനനും ഒരുമിച്ച് നിന്നാല്‍ പ്രമോദിനെതിരെ കടുത്ത നടപടികളൊന്നും തല്‍കാലും ഉണ്ടാകില്ല. വെറുമൊരു ശാസനയില്‍ വിവാദം തീര്‍ക്കാനാണ് അവരുടെ ശ്രമം,.

താനെന്തോ ഭീകരമായ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള അമാനുഷികനായ ആളായാണ് വാര്‍ത്തകളില്‍ ചിത്രീകരിക്കുന്നത്. താന്‍ ബന്ധപ്പെട്ട വിഷയങ്ങളും എടുത്ത വായ്പയുമടക്കം തുറന്നകാര്യമാണ്, പലര്‍ക്കും അതറിയാം. 20 വര്‍ഷത്തോളമായി ഓണത്തിനും വിഷുവിനുമെല്ലാം തെരുവിലുള്ള ആളുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ആളാണ്. അവരുമായി തനിക്ക് നല്ല ബന്ധമാണ്. തെരുവില്‍ കഴിയുന്ന, അന്തിയുറങ്ങാന്‍ പറ്റാത്ത മനുഷ്യന്മാര്‍ റിയല്‍ എസ്റ്റേറ്റുകാരാണെങ്കില്‍, അവരുടെകൂടെ താനെന്നും ജീവച്ചുകൊണ്ടിരിക്കുകയാണെന്നും പ്രമോദ് പറഞ്ഞു.

പി.എസ്.സി. അംഗത്തെ നിയമിക്കാന്‍ കഴിയുമെന്ന് പറയുന്ന ആളാണെങ്കില്‍ ഗവര്‍ണറെ തീരുമാനിക്കുന്ന ആളാണ് താനെന്നും പറയില്ലേ? ഇത്രയും കാലം നഗരത്തില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെങ്കില്‍, ആയാള്‍ക്കൊരു കടം ഉണ്ടാവാന്‍ പാടുണ്ടോ? ഇങ്ങനെയൊരു ആളാണെന്ന് മകന്റെ മുന്നില്‍ അറിയപ്പെടാന്‍ ഏതെങ്കിലും അച്ഛന് ആഗ്രഹമുണ്ടാവുമോ? പാര്‍ട്ടിയാണ് ജീവിതം. തീയുണ്ടാക്കിയവര്‍ പുകയെക്കുറിച്ച് പറയട്ടെ. താനൊരു കുറ്റവും സമ്മതിച്ചിട്ടില്ല, അങ്ങനെ കൊടുത്ത വാര്‍ത്ത തെറ്റാണ്. ജീവിതത്തിന്റെ പാതി കഴിഞ്ഞുവെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ശത്രുക്കളാണെന്ന് പ്രമോദ് കോട്ടൂളി പറയുന്നു. എന്റെ ജീവിതം തുറന്നുകിടക്കുകയാണെന്നും ആര്‍ക്ക് വേണമെകിലും അഴിമതിയുണ്ടോ എന്ന് പരിശോധിക്കാമെന്നും പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പ്രമോദ് കോട്ടൂളി ചെയ്തത്. ആരോപണത്തിന് പിന്നില്‍ ശത്രുക്കളാണ്. എന്നാല്‍ ആരാണ് ആ ശത്രുക്കള്‍ എന്ന ചോദ്യത്തിന് പ്രമോദ് ഉത്തരം പറഞ്ഞുമില്ല. താന്‍ എന്തോ അമാനുഷികനായ ആളാണെന്നാണ് വാര്‍ത്തയില്‍ വരുന്നത്. റിയല്‍ എസ്റ്റേറ്റ് ഭീകരന്‍ എന്നൊക്കെയുണ്ട്. എന്നാല്‍ അതൊന്നുമല്ല. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണം നല്‍കിയും മറ്റുമാണ് ഇത്രയും കാലം താന്‍ പ്രവര്‍ത്തിച്ചത്. അവരാണോ റിയല്‍ എസ്റ്റേറ്റ് എന്നും പ്രമോദ് ചോദിച്ചു.

തനിക്കുണ്ടായ വിഷമം കൊണ്ടാണ് എഫ്ബിയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് പോസ്റ്റ് ഇട്ടതെന്നും പ്രമോദ് പറഞ്ഞു. തന്റെ പൊതുജീവിതം അപ്പാടെ തുറന്നുകാണിച്ചയാളാണ് താന്‍. ആര്‍ക്ക് വേണമെങ്കിലും തന്റെ ഇടപാടുകളോ എന്തും പരിശോധിക്കാം. ചിരിക്കുന്നവര്‍ എല്ലാം സുഹൃത്തുക്കളല്ല എന്ന് പറഞ്ഞ പ്രമോദ് ഒരാള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കുറ്റം ചെയ്യണമെന്നും കൃത്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും പറഞ്ഞു. പാര്‍ട്ടി ഓഫീസിലെത്തിയ പ്രമോദ് കോട്ടൂളി എന്നാല്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചു എന്ന കാര്യം നിഷേധിച്ചു. അമ്മയെ ബോധ്യപ്പെടുത്താനാണ് എഴുതുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കടം ഉള്ള ആളാണ്, ആ കടം വീട്ടാന്‍ ബുദ്ധിമുട്ടുകയാണ് താനെന്നുമാണ് പ്രമോദ് പറയുന്നത്. ഒരു റിയല്‍ എസ്റ്റേറ്റ് ബന്ധവും തനിക്കില്ലെന്നും പ്രമോദ് കുറിച്ചു.

'ഇപ്പോള്‍ എന്റെ പേരിലുള്ള വീടും ഭൂമിയും പണയത്തിലാണ്, ആ ബാങ്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്നതാണ്. ഇതുവരെ ജീവിച്ച കടം തീര്‍ക്കാന്‍ 2020 ല്‍ എടുത്തവായ്പയാണ്. 2024 ഈ മാസം 9ന് ലോണ്‍ തുക ഇതുവരെ ഒരു പൈസയും അടയ്ക്കാത്തതിന്റെ ഭാഗമായി അദാലത്തില്‍ വെച്ചിട്ടുണ്ട്, താങ്കള്‍ക്ക് അന്വേഷിക്കാം. 2020 മുതല്‍ സ്വന്തം വീടിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റാത്ത റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ആളാണ് പ്രമോദ് കോട്ടൂളി. എന്റെ ജീവിതം തുറന്ന് വെച്ചിരിക്കുന്നു…. ഞാന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ താങ്കള്‍ക്ക് പരിശോധിക്കാം. കൊന്നു തിന്ന് കഴിഞ്ഞാല്‍ പിന്നെ പരിശോധിക്കേണ്ടല്ലോ സാറേ..'; പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയര്‍ന്ന പരാതി. ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഗഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.