ആലപ്പുഴ: 119 വര്‍ഷങ്ങളായി മീശയുള്ള ശിവനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട് കുട്ടനാട്ടിലെ രാമങ്കരി വേഴപ്ര ഗ്രാമത്തില്‍. ശ്രീശക്തിപ്പറമ്പ് മഹാദേവ ക്ഷേത്രം.1905 മാര്‍ച്ചില്‍ ശ്രീനാരായണ ഗുരുവാണ് ക്ഷേത്രത്തില്‍ മീശയുള്ള ശിവന്റെ ചിത്രം പ്രതിഷ്ഠിച്ചത്. ദുരാചരങ്ങള്‍ക്കെതിരെയുള്ള ഗുരുവിന്റെ സന്ദേശം നല്‍കലായി ഈ പ്രതിഷ്ഠ.

ദേവപ്രശ്‌നത്തില്‍ അഭിഷേകം നടത്താവുന്ന തരത്തില്‍ പ്രതിഷ്ഠ വേണമെന്ന് കണ്ടതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം പുനരുദ്ധരിച്ച് മീശയുള്ള ശിവചിത്രത്തിനൊപ്പം ശിവലിംഗവും പ്രതിഷ്ഠിച്ചു. ഉത്സവ പള്ളിവേട്ട സമയത്ത് ഋഷഭ വാഹനത്തില്‍ പ്രദക്ഷിണം നടത്തുന്നത് മീശയുള്ള ശിവന്റെ ചിത്രമാണ്. ശ്രീനാരായണ ഗുരുവാണ് മീശയുള്ള ശിവന്റെ ചിത്രം പ്രതിഷ്ഠിച്ചത്.

വൈക്കം സത്യാഗ്രഹ സേനാനികളെ അനുഗ്രഹിച്ച് കൊല്ലത്തേക്ക് മടങ്ങും വഴിയാണ് വേഴപ്രയിലെ ഭദ്രകാളി ക്ഷേത്രത്തിലെ ദുരാചാരങ്ങളെ കുറിച്ച് ഗുരു അറിയുന്നത്. കുട്ടനാട്ടുകാരനായ സത്യവ്രത സ്വാമിയാണ് എല്ലാം പറഞ്ഞു കൊടുത്തത്. ഇതോടെ ശ്രീനാരായണ ഗുരു അവിടെ എത്തി. എന്നെങ്കിലും ഗുരു നാട്ടിലെത്തിയാല്‍ സ്വീകരിക്കാനായി പണിയിപ്പിച്ചു വച്ചിരുന്ന കസേരയുമായി കോന്ത്യാപറമ്പില്‍ എബ്രഹാം ക്ഷേത്രമുറ്റത്തെത്തി ഗുരുവിന് ഇരിക്കാന്‍ നല്‍കി.

കോഴി വെട്ടും കുരുതിയുമടക്കമുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. മറുതയടക്കമുള്ള പ്രതിഷ്ഠകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ഭയന്ന് വിറച്ച ഭക്തര്‍ അതിന് തയ്യാറായില്ല. എന്നാല്‍ ഗുരുവചനം അനുസരിച്ച് എബ്രഹാം എല്ലാം മാറ്റി. എബ്രഹാം തന്നെ പ്രതിഷ്ഠകളെല്ലാം കമ്പിപ്പാര കൊണ്ട് തച്ചുടച്ചു. ആരാധനയ്ക്കായി ശിവന്റെ ചിത്രം വാങ്ങാനും എബ്രഹാമിനെ ചുമതലപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍ നിന്ന് എബ്രഹാം വാങ്ങി വന്നതാണ് മീശയുള്ള ശിവന്റെ ചിത്രം. ഗുരു തന്നെ ക്ഷേത്രത്തില്‍ ചിത്രം പ്രതിഷ്ഠിച്ചു.

കറുകശ്ശേരി കുടുംബത്തിന്റേതാണ് ക്ഷേത്രം. ദിവസേന വൈകുന്നേരങ്ങളില്‍ നിത്യാരാധനയുള്ള ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ മാസത്തിലാണ്. വിഷുവിന് തലേ ദിവസം പ്രതീകാത്മക ഗുരുതിയോടെ ഉത്സവം സമാപിക്കും. മഹാദേവനും, ഭദ്രകാളിയുമാണ് പ്രധാന പ്രതിഷ്ഠകള്‍. ഉപദേവദതകളായി അയ്യപ്പന്‍, ഗണപതി, മുരുകന്‍, യോഗീശ്വരന്‍, ഭുവനേശ്വരി തുടങ്ങിയ പ്രതിഷ്ഠകളുണ്ട്.