ബെംഗളൂരു: കഴിഞ്ഞ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിദേശ യുവതിയെ പീഡിപ്പിച്ച. യോഗാപരിശീലകനെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമംഗളൂരുവില്‍ ആശ്രമം നടത്തുന്ന കേവല ഫൗണ്ടേഷന്റെ തലവന്‍ പ്രദീപ് ഉള്ളാലാണ് (54) അറസ്റ്റിലായത്.

പഞ്ചാബില്‍ കുടുംബവേരുകളുള്ള ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന 42 കാരിയായ ഡോക്ടര്‍ ചിക്കമഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവതി വര്‍ഷങ്ങളായി കാലിഫോര്‍ണിയയിലാണ് താമസം.

സമൂഹമാധ്യമം വഴി 2020-ലാണ് ഓണ്‍ലൈന്‍ യോഗാ ക്ലാസ് നടത്തുന്ന പ്രദീപിനെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഓണ്‍ലൈനായി യോഗ അഭ്യസിക്കാന്‍ തുടങ്ങി. 2020ല്‍ ഒരു സുഹൃത്ത് വഴിയാണ് യുവതി ഉള്ളാലുമായി ആദ്യം ബന്ധപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ഓണ്‍ലൈനില്‍ യോഗ അഭ്യസിക്കാന്‍ തുടങ്ങിയത്.

തുടര്‍ന്ന് 2021 ലായിരുന്നു യുവതി ആദ്യമായി ആശ്രമം സന്ദര്‍ശിച്ചത്. മല്ലേനഹള്ളിയിലെ അദ്ദേഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. ഈ കാലയളവില്‍ ആശ്രമത്തില്‍ 21 ദിവസം താമസിച്ചു. ഈ സമയത്താണ് ഉള്ളാള്‍ കെണിയില്‍ കുടുക്കിയതെന്നും, അവര്‍ തമ്മില്‍ മുന്‍ ജീവിതത്തില്‍ ആഴത്തിലുള്ളതും ആത്മീയവുമായ ബന്ധമുണ്ടെന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു.

പിന്നീട് പ്രദീപ് 2021, 2022 വര്‍ഷങ്ങളിലായി മൂന്നു തവണ ചിക്കമഗളൂരു മല്ലെനഹള്ളിയിലെ യോഗാ പരിശീലനകേന്ദ്രത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നും, പരിശീലന കേന്ദ്രത്തിലെത്തിയപ്പോള്‍ ആത്മീയമായി സംസാരിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.