തൃശ്ശൂര്‍: ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നരവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചു. മുളയ്ക്കല്‍ സുരേഷ്ബാബുവിന്റെ മകള്‍ അമേയയാണ് ദാരുണമായി മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി കിണറ്റില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി പതിനൊന്നിനാണ് സംഭവം. വീട്ടിനകത്തും മുറ്റത്തും കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു.

വീട്ടിലും അയല്‍വീട്ടിലുമെല്ലാം തിരച്ചില്‍ നടത്തുന്നതിനിടെ ആള്‍മറയുള്ള കിണറിന്റെ വല മാറിയത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടത്. കുന്നംകുളം അഗ്‌നിരക്ഷാസേനയെത്തി 11.30-ന് കുട്ടിയെ പുറത്തെടുത്തു. എസ്.കെ.എസ്.എസ്.എഫ്. സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. രാത്രി 9.30-നാണ് അയല്‍വീട്ടില്‍ കളിച്ചിരുന്ന കുട്ടി വീട്ടിലേക്ക് വന്നത്. 10.30-ന് അയല്‍വീട്ടിലെ യുവാവ് ബൈക്കിലെത്തിയപ്പോള്‍ അവിടേക്ക് പോകാന്‍ കുട്ടി വാശിപിടിച്ച് കരഞ്ഞിരുന്നെന്ന് പറയുന്നു. അതിനുശേഷമാകാം സംഭവം നടന്നതെന്നാണ് നിഗമനം.

കുട്ടിയുടെ അമ്മയും അച്ഛമ്മയും വീട്ടിനകത്തും പുറത്തുമുള്ള പണികളിലായിരുന്നു. വീടും കിണറും തമ്മില്‍ രണ്ടുമീറ്റര്‍ ദൂരമാണുള്ളത്. കിണറിന് ആള്‍മറയുണ്ടെങ്കിലും പറമ്പിലേക്ക് പോകാന്‍ ആള്‍മറയോട് ചേര്‍ന്ന് ചെറിയ പടവുകളുണ്ട്. വീട്ടിലെത്താറുള്ള പൂച്ചയുടെ പിറകെ കുട്ടി ഓടിനടന്ന് കളിക്കുന്നത് പതിവാണ്. അമ്മ: ജിഷ.