തിരുവനന്തപുരം: ന്യുന മര്‍ദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്തു മഴ ശമനമില്ലാതെ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണു യെലോ അലര്‍ട്ട്. മറ്റു ജില്ലകളില്‍ മിതമായ മഴ തുടരും.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി നിലവിലുള്ളതായും ആന്ധ്രാ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടക,കൊങ്കണ്‍,ഗോവ, മഹാരാഷ്ട്ര മേഖലകളില്‍ ശക്തമായ മഴയുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണു മുന്നറിയിപ്പ്.

കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഇന്ന് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.