തിരുവനന്തപുരം: കഴിഞ്ഞ തവണ ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാൻ സഹായിച്ച ഘടകങ്ങളിലൊന്ന് അവരുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാചകം വിശ്വസിച്ച് തൊഴിൽരഹിതർ ഉൾപ്പെടെ ഭൂരിപക്ഷം ജനങ്ങളും ഇടതിന് വോട്ട് ചെയ്തു. എന്നാൽ, ഇക്കുറി തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാറ്റി പിടിക്കുകയാണ് സിപിഎം. ഉറപ്പാണ് എൽ ഡി എഫ് എന്നാണ് ഇക്കുറി പരസ്യവാചകം.

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. എൽ ഡി എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, പല സർവേകളും കേരളത്തിൽ എൽ ഡി എഫിന്റെ തുടർഭരണം ഉണ്ടായിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന എബിപി-സീ വോട്ടർ അഭിപ്രായ സർവേയിൽ എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്ന അഭിപ്രായ സർവെ പക്ഷേ ബിജെപിക്ക് നേടാനാകുക പരമാവധി രണ്ട് സീറ്റുകളാണെന്നും പറയുന്നു. മറ്റുള്ളവർക്കും രണ്ടു സീറ്റുകളാണ് അഭിപ്രായ സർവെയിൽ പറയുന്നത്.

സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് 40 ശതമാനം വോട്ടും കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സർവെ പ്രവചിക്കുന്നത്. ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു. അതേസമയം, പി എസ് സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവസാന നാളുകളിൽ പിണറായി സർക്കാരിന് വിനയായിരുന്നു. ഇവയെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.