തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എൽഡിഎഫ് ജാഥ ഫെബ്രുവരി 13,14 തിയതികളിൽ ആരംഭിക്കും. സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും സിപിഐ നേതാവ് ബിനോയ് വിശ്വവുമാകും ജാഥകൾ നയിക്കുക. വടക്കൻ മേഖല ജാഥ വിജയരാഘവനും തെക്കൻ മേഖല ജാഥ ബിനോയി വിശ്വവും നയിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ ജാഥ നയിക്കാനാണ് മുന്നണി യോഗം തീരുമാനിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാഥാ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പിന്മാറി. തുടർന്ന് ജാഥ നയിക്കാൻ പാർട്ടി നേതാവ് ബിനോയ് വിശ്വത്തെ സിപിഐ പ്രതിനിധിയായി നിശ്ചയിക്കുകയായിരുന്നു.

വടക്കൻ മേഖലാ ജാഥ ഫെബ്രുവരി 13 ന് കാസർകോട് നിന്ന് ആരംഭിക്കും. തെക്കൻ മേഖലാ ജാഥ 14 ന് എറണാകുളത്ത് നിന്നും തുടങ്ങും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും. തൃശൂരിലും തിരുവനന്തപുരത്തും ആയിട്ടായിരിക്കും ജാഥകളുടെ സമാപനം. ഇന്നത്തെ ഇടതു മുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. അതു പിന്നീടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന മാണി സി കാപ്പൻ എൽഡിഎഫ് യോഗത്തിൽ പങ്കെടുത്തില്ല. ശരദ് പവാറുമായുള്ള ചർച്ചയ്ക്ക് ശേഷമേ എൽഡിഎഫ് യോഗത്തിനുള്ളൂവെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.

ഉഭയകക്ഷി ചർച്ചകൾ ഉടൻ തുടങ്ങാനും തീരുമാനമായി. ഇതിന്റെ ഭാഗമായി എൽഡിഎഫ് യോഗത്തിന് പിന്നാലെ സിപിഎം സിപിഐ സംസ്ഥാന സെക്രട്ടറിമാരും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ചർച്ച നടത്തി. എ വിജയരാഘവൻ, കാനം രാജേന്ദ്രൻ, ജോസ് കെ മാണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.