പനാജി: കാർഷിക വിഭവങ്ങൾ മാർക്കറ്റ് ചെയ്യുന്നതിന് കേരളത്തെ കണ്ടുപഠിക്കണമെന്ന് ഗോവയിലെ കർഷകരോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളം ചക്കക്ക് വിപണി കണ്ടെത്തിയ രീതി ചൂണ്ടിക്കാട്ടിയായിരുന്നു പ്രമോദ് സാവന്ത് കർഷകരെ ഉപദേശിച്ചത്. പനാജിയിൽ ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനം ചെയ്യുന്ന ശീലം ഗോവക്കാർക്ക് നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോവയിലെ കാർഷിക രംഗത്ത് പുതിയ ആശയങ്ങൾ നടപ്പാക്കപ്പെടുന്നില്ലെന്നും കൃഷിയിൽ ജനങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങൾ ചക്കയ്ക്ക് വിപണി കണ്ടെത്തിയ രീതി നാം കണ്ടു പഠിക്കണം. ചക്കയ്ക്ക് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന കണ്ടെത്തലിന് പിന്നാലെ അതിൽനിന്ന് കോടികൾ നേടുകയാണ് മലയാളികൾ.

എന്നാൽ, ഗോവയിൽ ഉണ്ടാകുന്ന ചക്കയുടെ 95 ശതമാനവും ചീഞ്ഞു പോകുകയാണ്. എന്നുമാത്രമല്ല പഴുത്തചക്ക തലയിൽവീണ് പലർക്കും പരിക്കേൽക്കുകയും ചെയ്യുന്നു. അതേസമയം കേരളീയർ ചക്ക വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ചക്ക 100 ശതമാനവും വിഷ രഹിതമാണ്. വള പ്രയോഗം ആവശ്യമില്ല. നട്ടു നനയ്‌ക്കേണ്ട ആവശ്യവുമില്ല. പൂർവികർ നട്ടുവളർത്തിയ പ്ലാവുകളിൽ നിന്നാണ് ഇപ്പോൾ ചക്ക ലഭിക്കുന്നത്. പ്ലാവ് നടാൻ ഇന്ന് ആരും തയ്യാറാകുന്നില്ല. വരുന്ന തലമുറയ്ക്ക് ചക്ക കാണാൻതന്നെ കഴിയുമോ എന്ന ആശങ്കയുണ്ട്.

ഉത്പാദിപ്പിക്കുന്നതിനെക്കാൾ വളരെക്കൂടുതൽ ഭക്ഷ്യവസ്തുക്കളാണ് ഗോവക്കാർ ഉപയോഗിക്കുന്നത്. ഇതിനായി വൻതോതിൽ മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ ഗോവയിൽ കൂടുതൽ പച്ചക്കറികളും ധാന്യങ്ങളും പാലും കോഴിയിറച്ചിയും ഉത്പാദിപ്പിക്കേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ശീലം ഗോവക്കാർക്ക് നഷ്ടമായി. മികച്ച കൃഷിരീതികളും നൂതന ആശയങ്ങളും ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങളും നാം ഉടൻ തുടങ്ങേണ്ടിയിരുക്കുന്നുവെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.