തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചത് ആറുമാസത്തേക്ക് കൂടി നീട്ടി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് ധനവകുപ്പ് വിശദീകരണം. സർവകലാശാല ജീവനക്കാർക്കും സർക്കാർ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കും സ്വയം ഭരണസ്ഥാപനങ്ങൾ, ക്ഷേമബോർഡുകൾ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയും പാർട്ട് ടൈം തൊഴിലാളികളെയും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒരുവർഷമായി നീട്ടിവച്ചിരുന്ന ലീവ് സറണ്ടർ ആനുകൂല്യങ്ങൾ കഴിഞ്ഞ ജൂൺ ഒന്നുമുതൽ നൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ രണ്ടാം തരംഗത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വീണ്ടും നീട്ടുകയായിരുന്നു.

ഒരു വർഷമുള്ള അവധിയിൽ ഉപയോഗിക്കാത്ത 30 അവധികളാണ് സറണ്ടർ ചെയ്യാൻ കഴിയുക. മാർച്ച് 31നു മുൻപ് സറണ്ടർ ചെയ്തു തുക കൈപ്പറ്റിയിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ വർഷം പിഎഫിൽ ലയിപ്പിച്ചത്.