ബാഴ്സലോണ: അഭ്യൂഹങ്ങൾക്കും ആരാധകരുടെ ആശങ്കകൾക്കും വിരാമം. സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണയിൽ തന്നെ തുടരും. പ്രതിഫലത്തുക പകുതിയായി കുറച്ചതായാണ് റിപ്പോർട്ടുകൾ. അഞ്ച് വർഷത്തേക്ക് മെസി ബാഴ്‌സലോണയുമായി കരാർ പുതുക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെസിയുടെ പ്രതിഫലത്തുകയായിരുന്നു കരാർ പുതുക്കുന്നതിന് തടസം. കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തിൽ കുറവ് വന്നിരുന്നു. ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാർഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങൾക്ക് പ്രതിഫലമായി നൽകാൻ കഴിയുക. നിലവിൽ മെസിക്ക് 1200 കോടിയലധികമാണ് വാർഷിക പ്രതിഫലമായി നൽകിയിരുന്നത്. അത് നൽകാനാവില്ലെന്നാതായിരുന്നു ക്ലബിന്റെ പ്രതിസന്ധി.

എന്നാൽ ബാഴ്‌സയുമായി കരാർ പുതുക്കുമെന്ന് താരം അറിയച്ചതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. കഴിഞ്ഞ ജൂൺ 30ന് ബാഴ്സലോണയുമായുള്ള മെസിയുടെ കരാർ അവസാനിച്ചിരുന്നു. 2004ൽ കരിയറിന്റെ തുടക്കം മുതൽ ബാഴ്സയുടെ താരമാണ് മെസി.

പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഒരുക്കം തുടങ്ങിയതോടെ മെസി ആരാധകർ ആകാംക്ഷയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്സലോണ താരങ്ങൾ പരിശീലനം നടത്തിയിരുന്നു. എന്നാൽ ലിയോണൽ മെസി ക്ലബിൽ തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഫുട്ബോൾ ലോകം. കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ സന്തോഷത്തിലാണ് മെസി.

കോപ്പ സ്വന്തമാക്കാൻ ചോരചിന്തിയ മെസി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ പുതിയ സീസണിനായി കോച്ച് റൊണാൾഡ് കൂമാന് കീഴിൽ ബാഴ്സലോണ താരങ്ങൾ പരിശീലനം തുടങ്ങുകയും ചെയ്തതോടെ മെസി ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. യൂറോകപ്പിലും കോപ്പ അമേരിക്കയിലും കളിച്ച താരങ്ങൾ ഇല്ലാതെയാണ് പ്രീ സീസൺ ക്യാന്പിന് തുടക്കമായത്.

ടോക്യോ ഒളിംപിക്സിന് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളും ഉടൻ ടീമിനൊപ്പം ചേരില്ല. ടെർസ്റ്റഗൻ, ഡെസ്റ്റ്, പിക്വേ, പ്യാനിച്, ഡെംബലേ, കുടീഞ്ഞോ, സെർജി റോബർട്ടോ, ഉംറ്റിറ്റി തുടങ്ങിയവർ ക്യാംപിലെത്തി. അൻസു ഫാറ്റി ഉടനെ ടീമിനൊപ്പം ചേരും. ഈമാസം ഇരുപത്തിയൊന്നിനാണ് ആദ്യ സന്നാഹമത്സരം. ഓഗസ്റ്റ് പതിനഞ്ചിന് റയൽ സോസിഡാഡിനെതിരെയാണ് ലാ ലീഗയിൽ ബാഴ്സലോണയുടെ ആദ്യമത്സരം