ബാഴ്സലോണ: ലയണൽ മെസ്സിയുടെയും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെയും ആരാധകർക്ക് സന്തോഷം പകരുന്ന വാർത്ത പുറത്തുവിട്ട് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട.

ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിലാണെന്നും ലപോർട്ട വ്യക്തമാക്കി. കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ മെസ്സിയുമായുള്ള ബാഴ്സയുടെ കരാർ ജൂണിൽ അവസാനിക്കും. മെസ്സിയെ സംബന്ധിച്ചിടത്തോളം പണമല്ല വിഷയം, മറിച്ച് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടാൻതക്ക കഴിവുള്ള ഒരു ടീമാണ് അദ്ദേഹത്തിന് വേണ്ടെന്നും ലപോർട്ട പറഞ്ഞു.

തിങ്കളാഴ്ച മുൻ മാഞ്ചെസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോയുമായി ബാഴ്സ കരാറിലെത്തിയിരുന്നു. അണ്ടർ 19 തലത്തിൽ തുടങ്ങിയ ആ കൂട്ടുകെട്ട് ബാഴ്‌സയിലും തുടരും. മെസിയുടെ അടുത്ത സുഹൃത്താണ് അഗ്യൂറോ. ഡച്ച് സ്ട്രൈക്കർ മെംഫിസ് ഡിപെയും ബാഴ്‌സയിലെത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് ക്ലബ്ബ് വിടാൻ താത്പര്യമറിയിച്ച് മെസ്സി ബാഴ്സ മാനേജ്മെന്റിനെ ബന്ധപ്പെട്ടത്. എന്നാൽ കരാർ വ്യവസ്ഥ അനുസരിച്ചുള്ള സമയം അതിക്രമിച്ചുപോയതിനാൽ ക്ലബ്ബിൽ തുടരാൻ മെസ്സി നിർബന്ധിതനാകുകയായിരുന്നു.

2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നും ക്ലബ്ബ് നിലപാടെടുത്തിരുന്നു.

2001-ൽ ബാഴ്‌സയുടെ യൂത്ത് ക്ലബിൽ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.