കണ്ണൂർ: കേരളത്തിൽ മദ്യശാലകൾ എന്നു തുറക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനം വന്നിട്ടില്ല. ബെവ്‌കോ ആപ്പ് പുനഃസ്ഥാപിച്ചെങ്കിലും മദ്യം നൽകണമെന്ന ആവശ്യത്തിലാണ് മദ്യപാനികൾ. ഇതിനിടെ കേരളത്തിന് മുട്ടൻ പാരയുമായി പുതുച്ചേരി സർക്കാർ രംഗത്തുവന്നു. മാഹിയിൽ മദ്യഷാപ്പുകൾ തുറക്കാൻ തിരക്കിട്ട നീക്കം തുടങ്ങി. കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനെ തുടർന്ന് ലോക് ഡൗൺ നീട്ടുമെന്ന സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് ഈ നീക്കം നടത്തുന്നതെന്നാണ് സൂചന.

ഇതോടെ കണ്ണൂർ, കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന മാഹിയിലേക്ക് മദ്യപരുടെ ഒഴുക്കുണ്ടാകുമെന്നാണ് പുതുച്ചേരി സർക്കാർ കണക്ക് കൂട്ടുന്നത്. മദ്യപാനികളെ ആകർഷിക്കുന്നതിനായി പുതുച്ചേരിയിൽ മദ്യവില ഗണ്യമായി കുറയ്ക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. മാഹിയിൽ മദ്യഷാപ്പുകൾ കർശന കോവിഡ് നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ തുറന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

നേരത്തെ മാഹിയിലെ മദ്യ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ ഉള്ള അനുവാദത്തിനു വേണ്ടി റീജ്യണൽ അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടാൻ അസോസിയേഷൻ ഭാരവാഹികൾ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

തിങ്കളാഴ്ച റീജ്യണൽ അഡ്‌മിനിസ്‌ട്രേറ്ററെ നേരിൽ കണ്ട് സംസാരിച്ച ശേഷം മാത്രമെ കടകൾ തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് അറിയുന്നത്.. കോവിഡ് നിയന്ത്രണം പൂർണ്ണമായും പാലിച്ച് മാത്രമെ മദ്യഷാപ്പുകൾതുറക്കൂകയുള്ളൂ. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തന സമയം. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കുകയാണെങ്കിൽ മദ്യഷാപ്പുകൾ തുറക്കുന്നത് വൈകാനിടയാക്കും.

കേരളത്തിൽ ബിവറേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ വരുമാന നഷ്ടമായിരിക്കും. കഴിഞ്ഞ ദിവസം കേരളത്തിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മാഹിയിൽ കടകൾ മുഴുവൻ തുറന്നു പ്രവർത്തിച്ചിരുന്നു. ക്രമാതീതമായ തിരക്കാണ് മാഹിയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ സൃഷ്ടിച്ചത്.