തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ ബവ്‌കോ, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ നീട്ടാൻ സർക്കാർ തീരുമാനം. ഓണക്കാലത്ത് രാവിലെ 9 മുതൽ രാത്രി 7 മണിവരെ മദ്യശാലകൾ പ്രവർത്തിക്കും. ഇപ്പോൾ വൈകിട്ട് 5 മണിവരെയാണ് പ്രവർത്തനം. ബാറുകളുടെ പ്രവർത്തസമയം 5 മണിവരെയായിരിക്കും.

പ്രവർത്തനസമയം നീട്ടിയതിലൂടെ ഓരോ മദ്യശാലയിലും 200 ടോക്കണുകൾ അധികം നൽകാനാകുമെന്ന് അധികൃതർ പറയുന്നു. ബെവ്ക്യൂ ആപ്പിന്റെ ബുക്കിങ് രീതിയിലും മാറ്റം വരും. ഓണക്കാലത്ത് എല്ലാദിവസവും ബുക്കിങ് നടത്താനാകും. ഇപ്പോൾ ഒരു തവണ മദ്യം ബുക്കു ചെയ്താൽ മൂന്നാമത്തെ ദിവസമേ വീണ്ടും ബുക്കു ചെയ്യാൻ കഴിയൂ. തുടക്കത്തിൽ ഇതു അഞ്ചാമത്തെ ദിവസമായിരുന്നു. 2 ലക്ഷത്തിൽ താഴെ ടോക്കണുകളാണ് സാധാരണ ദിവസങ്ങളിൽ വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങൾക്ക് മുൻപ് 3 ലക്ഷംവരെ ടോക്കണുകൾ വിതരണം ചെയ്യുന്നുണ്ട്. 1.60 കോടി ഉപഭോക്താക്കളാണ് ബെവ്ക്യൂ ആപ്പിനുള്ളത്.

ബവ്‌കോയുടെ 267 ഔട്ട്‌ലറ്റുകളിൽ ഒരു ദിവസം ശരാശരി 22 കോടി രൂപ മുതൽ 32 കോടി രൂപവരെയുള്ള കച്ചവടമാണ് നടക്കുന്നത്. കൺസ്യൂമർഫെഡിന്റെ പ്രതിദിന വിൽപ്പന ശരാശരി 6 കോടി. 36 മദ്യഷോപ്പുകളും 3 ബിയർ പാർലറുമാണ് കൺസ്യൂമർഫെഡിനുള്ളത്. സംസ്ഥാനത്ത് 612 ബാർ ഹോട്ടലുകളും 291 ബിയർ വൈൻ ഷോപ്പുകളുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.