തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി ചെയുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ട്രൈസോണിക് വിൻഡ് ടണൽ പദ്ധതിയിലേയ്ക്ക് ഉപകരണങ്ങളുമായെത്തിയ ഐഎസ്ആർഒയുടെ കൂറ്റൻ കാർഗോ വാഹനം കൊച്ചുവേളിയിൽ പ്രദേശവാസികൾ തടഞ്ഞു. ഐഎസ്ആർഒയുടെ വിൻടണൽ പ്രോജക്റ്റിന് വേണ്ടിയുള്ള കൂറ്റൻ സിൻടാക്സ് ചേമ്പറുകൾകയറ്റിയ രണ്ട് ആക്സിലുകളാണ് ലോറിയിലുള്ളത്. ദിവസങ്ങളെടുത്ത് റോഡുമാർഗ്ഗമാണ് ഈ കാർഗോ കൊണ്ടുവന്നത്. വി എസ്.എസ്.സി.യിലേക്കുള്ള ചെറിയ റോഡുവഴി ഇതുകൊണ്ടുപോകുന്നത് വലിയ നാശനഷ്ടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ വാദം.

ഉപകരണങ്ങൾ കൊണ്ടുപോകാൻ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പ്രദേശവാസികളൊന്നടങ്കം കാർഗോ കൊണ്ടുവന്ന ലോറി തടയാൻ രംഗത്തെത്തുകയായിരുന്നു. ടണ്ണിന് രണ്ടായിരം രൂപയെങ്കിലും പണം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇപ്പോൾ സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. വി എസ്.എസ്.സി അധികൃതരും നാട്ടുകാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുകയാണ്. പത്ത് ലക്ഷം രൂപയെങ്കിലും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് വി എസ്എസ്‌സി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.

വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികൾ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വി എസ്എസ്‌സി അധികൃതർ പറഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിലനിൽക്കുന്നുണ്ട്. നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വി എസ്എസ്‌സി അധികൃതർ പറഞ്ഞു. ഇതിനിടെ പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ പ്രദേശത്ത് തുടരുകയാണ്.

സംസ്ഥാനത്തെ റോഡുകളിലൂടെ യാത്ര ചെയ്തിൽ ഏറ്റവും ഉയരം കൂടിയ കാർഗോ വാഹനമാണ് തടഞ്ഞുവച്ചിരിക്കുന്നത്. ജില്ലാ ലേബർ ഓഫീസറോട് അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. 10 മീറ്റർ നീളവും 5.5 മീറ്റർ വ്യാസവുമുള്ള രണ്ട് ചേമ്പറുകളാണ് കണ്ടെയ്‌നർ ലോറിയിൽ എത്തിക്കുന്നത്. 44 ചക്രങ്ങളാണ് ചേംബറുകൾ കയറ്റിയ ആക്സിലൂകൾക്ക് ഉള്ളത്. ഇതു കടന്നുപോകുമ്പോൾ റോഡിലൂടെ മറ്റ് വാഹനങ്ങളെ കടത്തിവിടാനാകില്ല. റോഡിലേക്ക് ചാഞ്ഞിട്ടുള്ള മരച്ചില്ലകൾ ഉയർത്തി വൈദ്യുത ലൈനുകളും കേബിളുകളും മാറ്റണം. നിരവധി ജീവനക്കാർ ട്രെയിലറിനൊപ്പം സഞ്ചരിച്ചാണ് വാഹനത്തെ കടത്തിവിടുന്നതും അഴിച്ചുമാറ്റിയ ലൈനുകൾ പുനഃസ്ഥാപിക്കുന്നതും.

സ്പെയ്‌സ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിൻഡ് ടണൽ. യന്ത്രഭാഗങ്ങൾ പുണെയിലാണ് നിർമ്മിച്ചത്. പുണെയിൽനിന്ന് റോഡ് മാർഗം മുംബൈയിലും തുടർന്ന് കടൽമാർഗം കൊല്ലം തുറമുഖത്തും എത്തിച്ചു.