പുണെ: കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ തൊഴിൽ ഇല്ലാതായതോടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്ര പുണെയിലെ കാടംവാക് പ്രദേശത്താണ് സംഭവം. 38കാരനായ ഹനുമന്ത ധര്യപ്പ ഷിൻഡെയാണ് ആത്മഹത്യചെയ്തത്. 28കാരിയായ പ്രഗ്യയും 14 മാസം പ്രായമായ മകൻ ശിവതേജുമാണ് കൊല്ലപ്പെട്ടത്.

മൂവരുടെയും മരണത്തിൽ ഹനുമന്തയുടെ പിതാവ് ധര്യപ്പ എ. ഷിൻഡെ പൊലീസിൽ പരാതി നൽകി. കുറച്ചുമാസങ്ങൾക്ക് മുമ്പ് സോലാപൂരിൽനിന്ന് കാടംവാകിൽ തൊഴിൽ അന്വേഷിച്ചെത്തിയതാണ് ഷിൻഡെയുടെ കുടുംബം. തുടർന്ന് ചെറിയ ജോലികൾ ചെയ്ത് ഹനുമന്ത കുടുംബം നോക്കി വരുന്നതിനിടെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഇതോടെ തൊഴിൽ ഇല്ലാതായി.

തുടർന്ന് മാനസിക വിഷമത്തിലായിരുന്നു ഹനുമന്ത. ഞായറാഴ്ച വൈകിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മകന്റെ കഴുത്ത് മുറിക്കുകയും ചെയ്തശേഷം ഹനുമന്ത കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പിതാവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.