തിരുവനന്തപുരം: ലോക്ഡൗൺ ലഘംനത്തിന്റെ പേരിൽ സംസ്ഥാനത്ത് പൊലീസ് ഇതുവരെ പിടികൂടിയത് പതിനായിരത്തോളം വാഹനങ്ങൾ. 12 ദിവസത്തിനുള്ളിൽ പിടിച്ചത് 10,980 വാഹനങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ.

മെയ്‌ എട്ടുമുതൽ 19 വരെയുള്ള കണക്കുകൾ അനുസരിച്ച് ദിവസം ശരാശരി ആയിരം വാഹനങ്ങൾ പിടികൂടിയതായി പൊലീസ് പറയുന്നു. ലോക്ഡൗണിന് മുമ്പുള്ള 10 ദിവസം പിടിച്ചത് 1245 എണ്ണം മാത്രമായിരുന്നു. ട്രിപ്പിൾ ലോക്ഡൗണുള്ള എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടിയിലായത്.

ട്രിപ്പിൾ ലോക്ക്ഡക്ഡൗണുള്ള എറണാകുളം ജില്ലയാണ് വാഹനങ്ങൾ പിടിച്ചെടുത്ത കേസിൽ മുന്നിൽ എന്നാണ് റിപ്പോർട്ടുകൾ. 2256 കേസുകൾ ആണ് ഇവിടെ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളം റൂറലിൽ 1599-ഉം സിറ്റിയിൽ 657-ഉം കേസുകൾ. തിരുവനന്തപുരം ജില്ലയിൽ റൂറലിലും സിറ്റിയിലുമായി 1934 കേസുകളാണ് രജിയസ്റ്റർ ചെയ്തിട്ടുള്ളത്.

റൂറൽ പരിധിയിൽ 1827-ഉം സിറ്റിയിൽ 107-ഉം. തൃശ്ശൂർ റൂറലിലും സിറ്റിയിലുമായി 1262-ഉം മലപ്പുറത്ത് 300-ഉം കേസുകൾ എടുത്തു. കോട്ടയം-1653, ആലപ്പുഴ-1465, കണ്ണൂർ സിറ്റിയിലും റൂറലിലും 855, കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 551, പാലക്കാട്-322, വയനാട്-119, കൊല്ലം റൂറലിലും സിറ്റിയിലും 114, ഇടുക്കി-93, പത്തനംതിട്ട-43, കാസർകോട്-23 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.

മാസ്‌ക് ധരിക്കാതെയും തിങ്ങിനിറഞ്ഞും യാത്രചെയ്തവരും പിടിയിലായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാൽ കൂടുതൽ പേർ പുറത്തിറങ്ങാൻ പ്രവണത കാണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.