ന്യൂഡൽഹി: ഗാർഹിക പാചകവാതക സബ്‌സിഡി നിർത്തലാക്കിയോ എന്ന ചോദ്യത്തിന് കേന്ദ്രം മറുപടി നൽകാൻ മടിക്കുന്നു. സബ്‌സിഡിയുള്ള ഗാർഹിക എൽപിജിയുടെ വില നിയന്ത്രിക്കുന്നത് സർക്കാർ തുടരുന്നുവെന്നാണ് മന്ത്രി രാമേശ്വർ തേലിയുടെ മറുപടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജിയുടെ വില രാജ്യാന്തര വിലയെ ആശ്രയിച്ചിരിക്കും.

രാജ്യാന്തര വിപണിയിലെ വിലയും സർക്കാർ തീരുമാനവും അനുസരിച്ച് സബ്‌സിഡി കൂടുകയും കുറയുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 2021-22 ൽ പാചക വാതകത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സബ്സിഡിക്കായുള്ള ബജറ്റ് എസ്റ്റിമേറ്റ് 12,995 കോടി രൂപ ആണെന്നും മന്ത്രി പറഞ്ഞു. 2019 ഡിസംബറിൽ ഗാർഹിക സിലിണ്ടറിന് 720 രൂപയുള്ളപ്പോഴാണ് സബ്‌സിഡി നിലച്ചത്.