കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് അത്യപൂർവ നേട്ടമായി കോവിഡ്19 പോസിറ്റീവായ രോഗിയുടെ ഇരു ശ്വാസകോശങ്ങളും സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു കോവിഡ് രോഗിയിൽ ഈ ശസ്ത്രക്രിയാ വിജയം. ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയർ ആശുപത്രിയിലാണ് ഗസ്സിയാബാദ് സ്വദേശിയായ 48കാരന്റെ ശസ്ത്രക്രിയ നടന്നത്. ലോകത്ത് വിരലിലെണ്ണാവുന്ന എണ്ണം മാത്രമെ ഈ ശസ്ത്രക്രിയ കോവിഡ് രോഗികളിൽ വിജയകരമായി നടന്നിട്ടുള്ളൂ. എംജിഎം ഹെൽത്ത് കെയറിലെ ശ്വാസകോശ ശസ്ത്രക്രിയാ വിഭാഗം തലവൻ ഡോ. കെ ആർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 27നാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ നടന്നത്. കോവിഡ് ബാധിച്ച് ആരോഗ്യ നിലവഷളായ യുവാവിനെ ഇരു ശ്വാസകോശങ്ങളിലും കടുത്ത അണുബാധയുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗസ്സിയാബാദിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജൂലൈ 20നാണ് വെന്റിലേറ്ററിലായിരുന്ന യുവാവിനെ വിമാന മാർഗം ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ ഇരു ശ്വാസകോശങ്ങളും പ്രവർത്തനം നിലച്ചതിനാൽ ഇസിഎംഒ സഹായത്തോടെ ശ്വാസോച്ഛോസം നിലനിർത്തി വരികയായിരുന്നു. ഒരു മാസമായി യുവാവിന്റെ ജീവൻ നിലനിർത്തിയത് ഇങ്ങനെയാണ്. കോവിഡ് രോഗി ആയതിനാൽ ശസ്ത്രക്രിയയും അതി സങ്കീർണമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം യുവാവിന്റെ മാറ്റിവെച്ച ഇരു ശ്വാസകോശങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ. ബാലകൃഷ്ണൻ പറഞ്ഞു.

ശ്വാസകോശങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതോടെ യുവാവിനെ ഇസിഎംഒയിൽ നിന്നു മാറ്റി. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്ന് ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാന്റ് കോ ഓഡിനേറ്റർ ഡോ. സുരേഷ് റാവു പറഞ്ഞു. ഈ കോവിഡ് രോഗിക്ക് ശ്വാസകോശം ദാനംചെയ്ത വ്യക്തിയുടെ ഹൃദയവും ഇതോടൊപ്പം മറ്റോരാളിലേക്ക് മാറ്റിവെച്ചു. ഈ ശസ്ത്രക്രിയയും വിജയമായെന്ന് ഡോ. സുരേഷ് റാവു അറിയിച്ചു.