ലണ്ടൻ: ഇന്നലെ ലണ്ടനിലെ ലുട്ടൻ വിമാനത്താവളം സാക്ഷ്യം വഹിച്ചത് മുൻപെങ്ങുമില്ലാത്തവിധമുള്ള സംഘട്ടനത്തിനായിരുന്നു. രാവിലെ 8 മണിയോടെ വിമാനത്താവളത്തിലെ ഷോപ്പിങ് ഏരിയയിലായിരുന്നു യാത്രക്കാർ തമ്മിലുള്ള സംഘട്ടനം അരങ്ങേറിയത്. ആളുകൾ തമ്മിൽ ഇടിക്കുന്നതും ചവിട്ടുന്നതുമൊക്കെയായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീയൊട് അപമര്യാദയായി പെരുമാറിയ ഒരു വ്യക്തിക്ക് നേരെ മറ്റൊരാൾ കുപ്പി വലിച്ചെറിഞ്ഞതിൽ നിന്നാണ് സംഘർഷം ആരംഭിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

തുടർന്ന് നിരവധി യാത്രക്കാർ സംഘമായി ചേരിതിരിഞ്ഞ് അടിതുടങ്ങുകയായിരുന്നു. വെയിറ്റിങ് ഏരിയയിലേക്കും സംഘർഷം പടർന്നതോടെ പല യാത്രക്കാരും സംഘർഷം അവസാനിപ്പിക്കാൻ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇത് ബാധിച്ച നിഷ്‌കളങ്കാരായ യാത്രക്കാരോട് വിമാനത്താവളാധികൃതർ മാപ്പ് ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലത്ത് വീണുകിടക്കുന്ന ഒരാളെ ഒരു കൂട്ടം ആളുകൾ സംഘംചേർന്ന് മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. വെയിറ്റിങ് ഏരിയായിലേക്ക് നീങ്ങ്വുന്നതിനു മുൻപ് തന്നെ അവർ സംഘർഷം ആരംഭിച്ചിരുന്നു. മറ്റൊരാൾ ഒരു ചവറ്റുകുട്ട ഉയർത്തി ആളുകളെ ആക്രമിക്കാൻ പോകുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. ആദ്യം ഒരു വനിതയുമായി ആരോ തർക്കത്തിൽ ഏർപ്പെടുന്നത് കേട്ടിരുന്നു എന്നാണ് മറ്റൊരു യാത്രക്കാരൻ പറഞ്ഞത്. പിന്നീട് അത് സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.

ആ സ്ത്രീയുമായി തർക്കത്തിൽ ഏർപ്പെട്ട ഒരു യുവാവിനെ, ആ സ്ത്രീയുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തി പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ചേരിതിരിഞ്ഞുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ പോയത്. സംഘർഷം തുടങ്ങിയപ്പോഴേക്കും ഷോപ്പിങ് ഏരിയയിലെ കടകൾ അടയ്ക്കുവാൻ ശ്രമിച്ചെങ്കിലും ആളുകൾ കടകളിൽ കയറി ശീതളപാനീയ കുപ്പികളെടുത്ത് പരസ്പരം എറിയുവാൻ തുടങ്ങി. ഇത് സംഘർഷാവസ്ഥ കൂടുതൽ കനപ്പിച്ചു. പല യാത്രക്കാരും ജീവൻ രക്ഷിക്കുവാനായി ഓടുന്നുണ്ടായിരുന്നു.

ഏതാനും നിമിഷങ്ങൾക്കകം പൊലീസ് രംഗത്തെത്തി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇതിനെ തുടർന്ന് ചോദ്യം ചെയ്യുവാനായി 17 പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.