തിരുവനന്തപുരം: പെരിന്തൽമണ്ണ ഏലംകുളത്ത് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മിഷൻ. പെരിന്തൽമണ്ണയിൽ കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഇതു സംബന്ധിച്ച് നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു.

പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ  പറഞ്ഞു. പെൺകുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരിവസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുമ്പോൾ, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈൻ പറഞ്ഞു.